300 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഔറംഗസേബ് പ്രതിയാകുന്ന പുതിയ ഇന്ത്യ

ന്യുഡൽഹി: ആറാമത്തെ  മുഗൾ ചക്രവർത്തിയായിരുന്നു ഔറംഗസേബ്. അധികാരത്തിന് വേണ്ടി പിതാവിനെ തടവിലാക്കുകയും ജ്യേഷ്ഠനെ കൊല്ലുകയും ചെയ്ത ഔറംഗസേബിന് ചരിത്രം ഒരിക്കലും നായക പരിവേഷം നൽകി കൊണ്ടാടിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ സമീപകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ സംഘർഷങ്ങളിലെല്ലാം ഈ മുഗൾ ഭരണാധികാരിയുടെ പേരാണ് വ്യാപകമായി പറയപ്പെടുന്നത്.


ഔറംഗസേബിനെ മതമൗലികവാദിയായി ചിത്രീകരിക്കാനും അദ്ദേഹം തകർത്തുകളഞ്ഞ ഹിന്ദുത്വസംസ്കാരങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കാണ് രാജ്യത്തെ തീവ്ര ഹിന്ദുത്വ സംഘടനകളെല്ലാം നേതൃത്വം നൽകുന്നത്. രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും അമുസ്ലിംകൾക്ക് ജിസിയ കൊണ്ടുവരികയും ചെയ്ത ഔറംഗസേബിന്‍റെ പിന്‍മുറക്കാരായി രാജ്യത്തെ മുഴുവന്‍ മുസ്ലിംങ്ങളെയും പ്രതിക്കൂട്ടിൽ നിർത്താനാണ് ഇവർ ശ്രമിക്കുന്നത്.


ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാന്‍വാപി മസ്ജിദിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഔറംഗസേബിന്‍റെ പേര് വീണ്ടും ചർച്ചയാകുന്നത്. 1699ൽ ഔറംഗസേബിന്‍റെ ഉത്തരവനുസരിച്ച് ഹിന്ദു ആരാധനാലയമായ കാശി വിശ്വനാഥ ക്ഷേത്രം തകർക്കപ്പെടുകയും അതിന് മുകളിൽ പള്ളി നിർമിക്കപ്പെടുകയും ചെയ്തെന്നാണ് ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്. മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെടുത്തെന്ന് ഹിന്ദുത്വ സംഘടനകളും കണ്ടെത്തിയത് നമസ്കാരത്തിന് മുമ്പ് അംഗസ്നാനം നടത്തുന്ന വുദ്ഖാനയാണെന്നാണ് മസ്ജിദ് കമ്മിറ്റിയും പറഞ്ഞതിനെ തുടർന്ന് വിഷയം സുപ്രീംകോടതിയിൽ വരെയെത്തി.

കഴിഞ്ഞ ഡിസംബറിൽ വാരണാസിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔറംഗസേബ് നടത്തിയ ക്രൂരതകളെയും ഭീകരതയെയുംക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമിടുന്നത്. മതം മാറാൻ വിസമ്മതിച്ചതിന് ശിരഛേദം ചെയ്യപ്പെട്ട സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാർഷികത്തിൽ ചരിത്രപരമായി മുസ്ലിങ്ങളുടെ ആക്രമണങ്ങൾക്ക് വിധേയരായിരുന്ന ഒരു ഹിന്ദു ജനതയെ ചിത്രീകരിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് മോദി ഉത്തേജനമേകി. 300ലധികം വർഷങ്ങൾക്ക് മുമ്പ് മരിച്ച മുഗൾ ചക്രവർത്തിയുടെ ചെയ്തികളെ നരേന്ദ്രമോദി എന്തിനാണ് ഇപ്പോൾ വിചാരണ ചെയ്യുന്നതെന്ന് അമേരിക്കന്‍ പത്രപ്രവർത്തകനായ ഡേവിഡ് ഫ്രും ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.


മുസ്ലിംകൾ അടിച്ചമർത്തപ്പെടാന്‍ അർഹരാണെന്ന് ചരിത്രപരമായി സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിനാണ് അത് തുടക്കമിട്ടതെന്ന് ചരിത്രകാരിയായ ഓഡ്രി ട്രൂഷ്കെ അഭിപ്രായപ്പെടുന്നു. ഔറംഗസേബിൽ തുടങ്ങിയ പ്രതിഷേധം മുഴുവന്‍ മുഗൾ ഭരണാധികാരികളോടുള്ള വിദേഷ്വമായി വളരുകയും അവരുടെ നിർമിതികളെയും അവശേഷിപ്പുകളെയും വരെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ആക്കംകൂട്ടുകയും ചെയ്തു. മതേതര ഭരണാധികാരിയായ അക്ബറിനും കല-വാസ്തുവിദ്യ സ്നേഹിയായ ജഹാംഗീറിനെയും അനശ്വര പ്രണയംകൊണ്ട് വാഴ്ത്തപ്പെട്ട ഷാജഹാനെയുമെല്ലാം മതമൗലികവില്ലന്‍ പരിവേഷം നൽകി പുനരവതരിപ്പിക്കുകയായിരുന്നു പിന്നീടവർ.

ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളെ മുഴുവന്‍ ആക്രമിക്കാനുള്ള ന്യായീകരണമായാണ് ഔറംഗസേബ് കണക്കാക്കപ്പെടുന്നതെന്ന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ നദീം രിസ്വി പറഞ്ഞു. ഔറംഗസേബ് നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളുടെ മേൽ വിവേചനപരമായ നികുതി ചുമത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങൾ പരിപാലിക്കുന്നതിനായി നൽകിയ ഗ്രാന്‍റിനെക്കുറിച്ചോ, ഹിന്ദു ദേവതകളുടെ വാദ്യമായ വീണ വായിക്കാറുണ്ടെന്നതിനെക്കുറിച്ചോ എവിടെയും പരാമർശിക്കാതെ പോകുന്നതിനെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.


മറ്റേതൊരു മുഗളരെക്കാളും കൂടുതൽ സംഗീത ഗ്രന്ഥങ്ങൾ അദ്ദേഹത്തിന് കീഴിൽ രചിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഔറംഗസേബിന്‍റെ ചെയ്തികളെ മുന്‍നിർത്തി ഇക്കാലത്തെ മുസ്ലികൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിൽ എന്ത് യുക്തിയാണ് ഉള്ളതെന്നും നദീം ചോദിച്ചു. അന്ന് ജനാധിപത്യ സംവിധാനങ്ങളില്ലായിരുന്നു. ഔറംഗസേബിനെ നയിക്കാൻ ഒരു ഭരണഘടന ഇല്ലായിരുന്നു. എന്നാൽ ഇന്ന് നമുക്ക് അവകാശങ്ങൾ സംരക്ഷിക്കാന്‍ ഇന്ത്യൻ ഭരണഘടനയും പാർലമെന്റിന്റെ നിയമങ്ങളുമുണ്ട്. ഔറംഗസേബിന്‍റെ ചെയ്തികളേക്കാൾ വലിയ ക്രൂരകൃത്യങ്ങൾക്കാണ് ഇന്ന് ഹിന്ദുത്വ സംഘടനകൾ നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(കടപ്പാട്: ബി.ബി.സി)

Tags:    
News Summary - Aurangzeb: Why is a Mughal emperor who died 300 years ago being debated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.