പ്രതീകാത്മക ചിത്രം
ബംഗളൂരു: ആകാശമധ്യേ വിമാനത്തിന്റെ കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ബംഗളൂരുവിൽനിന്ന് വാരണസിയിലേക്ക് പോകുന്നതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1086 വിമാനത്തിലാണ് സംഭവം. മണി എന്നയാളാണ് ശുചിമുറിയാണെന്ന് കരുതി കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത്.
വിമാന യാത്ര ചട്ടങ്ങൾ ലംഘിച്ച ഇയാളെ ജീവനക്കാർ സി.ഐ.എസ്.എഫിന് കൈമാറി.
ശുചിമുറിയാണെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാരൻ കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്നും വിമാന ജീവനക്കാർ ഇയാളെ കാര്യം ബോധ്യപ്പെടുത്തിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം, ഇയാൾ പാസ് കോഡ് ശരിയായി നൽകിയാണ് കോക്പിറ്റ് വാതിൽ തുറന്നതെന്നും വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് കരുതി പൈലറ്റ് തടയുകയായിരുന്നെന്നും ഇകണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതിനിടെ, സംഭവത്തിൽ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.