ഗുവാഹത്തി: തന്റെ കുടുംബത്തിന്റെ പേരുകൾ ഉൾപ്പെട്ട 1951ലെ എൻ.ആർ.സി രേഖ ഉൾപ്പെടെ 15 രേഖകൾ സമർപ്പിച്ചിട്ടും അസം സ്വദേശിയെ വിദേശിയെന്ന് പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ച് ഗുവാഹത്തി ഹൈകോടതി. ദിവസ വേതനക്കാരനായ വ്യക്തിയുടെ റിട്ട് ഹരജി ചൊവ്വാഴ്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. 15 രേഖകൾ സമർപ്പിച്ചിട്ടും അദ്ദേഹം സമർപ്പിച്ച തെളിവുകൾ നിയമപരമായി സ്വീകര്യമല്ലെന്നും പൗരത്വം സ്ഥാപിക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
1951ലെ എൻ.ആർ.സി രേഖ, കുടുംബത്തിന്റെ പേരുവിവരങ്ങൾ, 1966 മുതലുള്ള വിവിധ വർഷങ്ങളിലെ വോട്ടർ പട്ടികകൾ, സ്കൂൾ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വോട്ടർ ഐ.ഡി, ഭൂമി കൈമാറ്റ രേഖ തുടങ്ങിയ 15 രേഖകളാണ് അദ്ദേഹം ഹാജരാക്കിയത്. എന്നാൽ ജസ്റ്റിസുമാരായ കല്യാൺ റായ് സുരാന, ഷമീമ ജഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹരജിക്കാരനെ അദ്ദേഹത്തിന്റെ വംശപരമ്പരയുമായി ബന്ധിപ്പിക്കുന്ന രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിധിക്കുകയായിരുന്നു. 1988ൽ ജനിച്ച വ്യക്തി നിലവിൽ ഗുവാഹത്തിയിലെ ബോർബോറിയിൽ വാടകക്ക് താമസിക്കുകയാണ്.
ഹരജിക്കാരൻ തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പേരുകൾ 1951ലെ എൻ.ആർ.സിയിലും പഴയ വോട്ടർ പട്ടികകളിലും ഉൾപ്പെട്ടിരുന്നുവെന്നും, ബ്രഹ്മപുത്ര നദിയിലെ മണ്ണൊലിപ്പിനെ തുടർന്ന് കുടുംബം വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറിയെന്നും വാദിച്ചു. എന്നാൽ സമർപ്പിച്ച രേഖകൾ തമ്മിൽ വ്യക്തമായ കുടുംബബന്ധം സ്ഥാപിക്കാനായില്ലെന്നും ചില രേഖകൾ നിയമപരമായി സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
പാൻ കാർഡ്, വോട്ടർ ഐ.ഡി തുടങ്ങിയ രേഖകൾ മാത്രം ഇന്ത്യൻ പൗരത്വം തെളിയിക്കാൻ മതിയായ തെളിവല്ലെന്നും, എൻ.ആർ.സി ലെഗസി ഡാറ്റയും നിയമപ്രകാരം ആവശ്യമായ തെളിവുകളില്ലാതെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അസമിൽ പൗരത്വവുമായി ബന്ധപ്പെട്ട കേസുകളിൽ കുടുംബപരമ്പരയും 1971 മാർച്ച് 25ന് മുമ്പുള്ള പൂർവികരുമായി ബന്ധം തെളിയിക്കുന്ന രേഖകളുമാണ് നിർണായകമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഹരജിക്കാരൻ സമർപ്പിച്ച വോട്ടർപട്ടകയിൽ പ്രായരേഖയിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന്റെ പിതാവിന്റെ വാമൊഴിയായുള്ള സാക്ഷ്യവും അപര്യാപ്തമാണെന്ന് കണ്ടെത്തി. പൗരത്വ അവകാശവാദങ്ങൾ വാമൊഴിയായുള്ള പ്രസ്താവനകളെ മാത്രം ആശ്രയിക്കരുതെന്ന് ഹൈകോടതി വിധിച്ചു. ട്രൈബ്യൂണലിന്റെ കണ്ടെത്തലിൽ നിയമപരമായ പിഴവൊന്നും കണ്ടെത്താനായില്ലെന്ന് വിലയിരുത്തിയാണ് ഹൈകോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.