ഹൈദരാബാദ്: മലേഗാവ് സ്‌ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ എൻ.ഐ.എ കോടതിയുടെ വിധി നിരാശാജനകമാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ പോലെ കേന്ദ്രവും മഹാരാഷ്ട്ര സർക്കാറും ഈ വിധിയിൽ സ്റ്റേ ആവശ്യപ്പെടുമോ എന്നും ഉവൈസി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചത് മോശം അന്വേഷണമാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.
'മലേഗാവ് സ്‌ഫോടന കേസിലെ വിധി നിരാശാജനകമാണ്. സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് അവരെ ലക്ഷ്യം വെച്ചത്. ബോധപൂർവമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണമായത്. സ്ഫോടനം നടന്ന് 17 വർഷങ്ങൾക്ക് ശേഷം, തെളിവുകളുടെ അഭാവത്തിൽ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ കുറ്റവിമുക്തരാക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതുപോലെ, മോദിയുടെയും ഫഡ്‌നാവിസിന്‍റെയും സർക്കാറുകൾ വിധിക്കെതിരെ അപ്പീൽ നൽകുമോ? മഹാരാഷ്ട്രയിലെ "മതേതര" രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തം ആവശ്യപ്പെടുമോ? ആ ആറ് പേരെ കൊന്നത് ആരാണ്?' -ഉവൈസി കുറിച്ചു.
കേസിൽ മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് അടക്കം എല്ലാ പ്രതികളേയും പ്രത്യേക എൻ.ഐ.എ കോടതി വെറുതെ വിട്ടു. പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.
2008 സെപ്റ്റംബർ 29ന് രാത്രിയിൽ ബിക്കുചൗക്കിലാണ് സ്ഫോടനമുണ്ടായത്. ചെറിയ പെരുന്നാൾ തലേന്ന് മാർക്കറ്റിൽ തിരക്കുള്ള സമയത്താണ് എൽ.എം.എൽ ഫ്രീഡം മോട്ടാർസൈക്കിളിൽ സ്ഥാപിച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് ഉപയോഗിച്ച എൽ എം എൽ ഫ്രീഡം ബൈക്ക് പ്രജ്ഞാ സിങ്ങിന്റേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതും യോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് മാലേഗാവ് സ്‌ഫോടന കേസ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞസിങ്ങിലേക്ക് നയിച്ചത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.