രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ

‘ഏറ്റുമുട്ടി’ ഖാർഗെയും ധൻഖറും; രാജ്യസഭ മാർച്ച് 13 വരെ പിരിഞ്ഞു

ന്യൂഡൽഹി: ‘അദാനി അഴിമതി’യുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ചെയർമാൻ ജഗ്ദീപ് ധൻഖറും തമ്മിൽ തിങ്കളാഴ്ച വാക്പോര്. ചെയർമാൻ സർക്കാർ സമ്മർദത്തിനു വഴങ്ങിയാണ് കോൺഗ്രസ് എം.പി രജനി പാട്ടീലിനെതിരെ നടപടിയെടുത്തതെന്ന് ഖാർഗെ പറഞ്ഞതോടെ ക്ഷുഭിതനായ ധൻഖർ, മതി സംസാരിച്ചതെന്നു പറഞ്ഞ് പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്തു.

രജനി പാട്ടീലിന്റെ സസ്പെൻഷനും പ്രതിപക്ഷ നേതാവിന്റെ പ്രസംഗ ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തതും അദാനി അഴിമതിയിൽ സർക്കാർ ചർച്ച അനുവദിക്കാത്തതും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ ബി.ജെ.പി എം.പിമാരും സഭയെ ബഹളത്തിൽ മുക്കി. ഇരുപക്ഷവും ഉറച്ചുനിന്നതോടെ ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം അവസാനിപ്പിച്ച് മാർച്ച് 13 വരെ രാജ്യസഭ പിരിഞ്ഞു.

പ്രതിപക്ഷനേതാവ് എഴുന്നേറ്റാൽ സംസാരിക്കാൻ അനുവദിക്കണമെന്ന കീഴ്വഴക്കം പാലിക്കാൻ സഭാധ്യക്ഷൻ തയാറാകാത്തതിനെ ജയ്റാം രമേശ് ചോദ്യംചെയ്തു. ഒരംഗം സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരംഗം പറയുന്നത് രണ്ട് അംഗങ്ങളോടുമുള്ള ബഹുമാനമില്ലാതാക്കുന്നതാണെന്ന് ധൻഖർ തിരിച്ചടിച്ചു. തുടർന്നും ഖാർഗെയെ ഗൗനിക്കാതെ കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലിനെ ധൻഖർ ക്ഷണിച്ചപ്പോൾ ഖാർഗെയെ ആദ്യം സംസാരിപ്പിക്കണമെന്നായി പ്രതിപക്ഷം. ഖാർഗെയെ സംസാരിക്കാൻ അനുവദിച്ചപ്പോൾ സഭാരേഖകളിൽ നീക്കംചെയ്ത ഭാഗങ്ങൾ വായിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് പറഞ്ഞ ധൻഖർ സഭാതലം ചട്ടങ്ങൾക്കു വിരുദ്ധമായി കൊണ്ടുപോകാനാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. അതോടെ താൻ ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിക്കുകയാണോ എന്നു ചോദിച്ച് പ്രതിപക്ഷനേതാവ് ക്ഷുഭിതനായി. അജണ്ടയിലുള്ളതേ അനുവദിക്കൂ എന്നു പറഞ്ഞ് ബി.ജെ.പി നേതാവ് ജി.വി.എൽ. നരസിംഹറാവുവിനെ ചെയർമാൻ സംസാരിക്കാൻ വിളിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധവുമായി ഇറങ്ങി.

രാജ്യസഭ നല്ലനിലക്ക് നടക്കണമെന്നാണ് ജനമാഗ്രഹിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞപ്പോൾ താങ്കളാണ് അനുവദിക്കാത്തതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ജനം സഭയിൽ സംവാദമാണ് ആഗ്രഹിക്കുന്നതെന്ന് ധൻഖർ പറഞ്ഞപ്പോൾ അദാനിയുടെ അഴിമതിയിൽ താങ്കളാണ് സംവാദം അനുവദിക്കാത്തതെന്നായി പ്രതിപക്ഷം. ലോകം മുഴുവൻ അദാനി വിഷയം ചർച്ച ചെയ്തിട്ടും പാർലമെന്റിൽ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിഗ്‍വിജയ് സിങ് ചോദിച്ചപ്പോൾ അതിന്മേൽ സംസാരമില്ലെന്ന് ധൻഖർ തീർത്തു പറഞ്ഞു.

ഹൃദയഭാരത്തോടെയാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞ ഖാർഗെ പാർലമെന്റിന്റെ പാരമ്പര്യത്തിനും ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും നിരക്കാത്ത തരത്തിലാണ് സഭാരേഖകളിൽനിന്ന് തന്റെ പ്രസംഗഭാഗങ്ങൾ നീക്കിയതെന്ന് കുറ്റപ്പെടുത്തി. നിരവധി തവണ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാതിരുന്ന ധൻഖർ ഒടുവിൽ അനുവദിച്ചെങ്കിലും സംസാരം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. അതോടെ നടപടികളിലേക്ക് കടക്കാൻ അനുവദിക്കാതെ പ്രതിപക്ഷം വീണ്ടും പ്രതിഷേധം തുടങ്ങി. നിരന്തരം അഭ്യർഥിച്ചിട്ടും ബോധപൂർവം സഭാ നടപടികൾ തടസ്സപ്പെടുത്തുകയാണെന്നു പറഞ്ഞ് അധ്യക്ഷൻ ചോദ്യോത്തര വേളയിലേക്ക് കടക്കാതെ സഭ പിരിഞ്ഞതായി അറിയിച്ചു. 

Tags:    
News Summary - argument between opposition and the Rajya Sabha chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.