ന്യൂഡല്‍ഹി: പൗരത്വ സമരത്തിനിറങ്ങിയതിെൻറ പ്രതികാര നടപടിയായി കേന്ദ്ര സര്‍ക്കാറും ഡല്‍ഹി പൊലീസും വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതിനെതിരെ പ്രമുഖ വിദ്യാര്‍ഥി നേതാക്കളും ആക്ടിവിസ്റ്റുകളും രംഗത്തുവന്നു. കോവിഡ് കാലത്തും തുടരുന്ന ഈ വേട്ടയിലൂടെ ആര്.എസ്.എസ് അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വാര്‍ത്തസമ്മേളനത്തില്‍ അവര്‍ കുറ്റപ്പെടുത്തി.
പ്രമുഖ വിദ്യാര്‍ഥി നേതാക്കളും ആക്ടിവിസ്റ്റുകളുമായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ബാലാജി, ആയിശ റെന്ന, ജിഗ്നേഷ് മേവാനി, ഉമര്‍ ഫാറൂഖ്, അഡ്വ. ശഹീന്‍ ഫവാസ് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ഹീനമായ കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലുകളെ രക്ഷിക്കുകയും ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ഥി നേതാക്കളെ വേട്ടയാടുകയും ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നുവെന്ന് കനയ്യ കുമാര്‍ കുറ്റപ്പെടുത്തി. ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ റോഡില്‍ ഇറങ്ങുന്നവരെ ലക്ഷ്യമിടുന്നതാണ് ഡല്‍ഹി പൊലീസിെൻറ വേട്ടയിലൂടെ കാണുന്നതെന്ന് ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു.
കപില്‍ മിശ്രയെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ പങ്കാളിത്തത്തോടെ ഡല്‍ഹി പൊലീസും ഗുണ്ടകളും ചേര്‍ന്ന് ഡല്‍ഹി വംശീയാതിക്രമം ആസൂത്രണം ചെയ്ത് നടപ്പാക്കിയവർ അവരുടെ കൈകള്‍ കഴുകിക്കളയുകയും പുതിയ കഥ ചമക്കുകയും ചെയ്യുന്നതാണിപ്പോള്‍ കാണുന്നതെന്ന് ജാമിഅ മില്ലിയ്യ ഇസ്ലാമിയയിലെ വിദ്യാര്‍ഥി നേതാവ് ആയിശ റെന്ന പറഞ്ഞു. ആര്.എസ്.എസിെൻറ തിരക്കഥ ഡല്‍ഹി പൊലീസ് നടപ്പാക്കിയതോടെ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് യു.എ.പി.എ ചുമത്താവുന്ന കുറ്റവും ‘ഗോളി മാറോ സാലോം കോ’ മുദ്രാവാക്യം രാജ്യസ്നേഹവുമായി മാറിയിരിക്കുകയാണെന്ന് ഐസ നേതാവ് സായ് ബാലാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.