ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയ സംഘടന രൂപീകരിക്കാത്തതുകൊണ്ട് മാത്രമാണ് കെ. അണ്ണാമലൈ മുമ്പ് ബി.ജെ.പിയിൽ ചേർന്നതെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം. ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാർത്തി ചിദംബരത്തിന്റെ പ്രതികരണം. "ഗൂഢ രാഷ്ട്രീയത്തിനെതിരെ" സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.
ഇതിനെ ധീരമായ ഒരു നീക്കം എന്ന് വിശേഷിപ്പിച്ച കാർത്തി ചിദംബരം, തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് വളരെ പരിമിതമായ സ്വീകാര്യത മാത്രമേയുള്ളൂവെന്ന് തിരിച്ചറിയാൻ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന് ആറ് വർഷംവരെ എടുത്തുവെന്നും പരിഹസിച്ചു."നോക്കൂ, ഇത് വളരെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എനിക്ക് എപ്പോഴും അറിയാവുന്ന ഒരു കാര്യം അണ്ണാമലൈ തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് വളരെ പരിമിതമായ സ്വീകാര്യതയും സ്വാധീനവും മാത്രമേയുള്ളൂ. രാഷ്ട്രീയത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ബി.ജെ.പി ശരിയായ വാഹനമല്ല. അത് മനസ്സിലാക്കാൻ അണ്ണാമലൈ അഞ്ച് മുതൽ ആറ് വർഷം വരെ എടുത്തു. ഇത് ഒരു ധീരമായ നീക്കമാണ്; ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു," ചിദംബരം വാർത്താ ഏജൻസിയോട് പറഞ്ഞു.
"രജനീകാന്ത് ഒരു പാർട്ടി രൂപീകരിക്കാത്തതിനാലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതെന്ന് ഞാൻ കരുതുന്നു, മിസ്റ്റർ അണ്ണാമലൈ സംഘപരിവാറിൽ നിന്നുള്ള ആളല്ല, അദ്ദേഹം ആർ.എസ്.എസിൽ നിന്നുള്ള ആളല്ല, ഹിന്ദുത്വ സൈദ്ധാന്തികനുമല്ല. പാർട്ടിയിൽ ഒരു പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തി മാത്രമായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തിന് ശേഷം, ഈ പാർട്ടിക്ക് തമിഴ്‌നാട്ടിൽ ഭാവിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി, പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന് വളരെ കുറച്ച് വിജയമേ ലഭിച്ചിട്ടുള്ളൂ," കാർത്തി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ അണ്ണാമലൈ ബി.ജെ.പിയിൽ നിന്ന് പുറത്തുപോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തീരുമാനം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ 2026 ഏപ്രിൽ-മെയ് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും അണ്ണാമലൈ പറഞ്ഞു. ജൂൺ രണ്ടിന് ബി.ജെ.പി നേതൃത്വത്തിന് രാജി സമർപ്പിച്ചു. ബി.ജെ.പിയുമായി അകന്ന അദ്ദേഹം നേരത്തെയും പല തവണ നേതൃത്വത്തിനെതിരേ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു.
2021 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച കുപ്പുസാമി അണ്ണാമലൈ പരാജയപ്പെട്ടെങ്കിലും പിന്നീട് സംസ്ഥാന അധ്യക്ഷനായി നിയമിതനായി. മൂന്ന് വർഷം ആ സ്ഥാനം വഹിച്ച ശേഷം സ്ഥാനമൊഴിയുകയായിരുന്നു.
കഴിഞ്ഞ ആറ് വർഷം ബി.ജെ.പിയിൽ പ്രവർത്തിക്കാൻ സാധിച്ചതിനെ വലിയൊരു അവസരമായും പഠനാനുഭവമായുമാണ് കാണുന്നതെന്നുമായിരുന്നു രാജിവെച്ചതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇപ്പോൾ പാർട്ടിയുടെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നിരിക്കുന്നുവെന്നും യഥാർഥ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇനി ആവശ്യമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.