`നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ളവരെ തൂക്കിലേറ്റണം'; ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥിയുടെ അമ്മ

നാഗ്പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി പരിഹാരമല്ലെന്നും ഇതിന് പിന്നിലുള്ളവരെതൂക്കിലേറ്റണമെന്നും ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥിയുടെ അമ്മ നീലം ചതുർവേദി. മകളെ തിരികെ കൊണ്ടുവരാൻ ഒരു നടപടിക്കും കഴിയില്ല. എന്നാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ അതുകൊണ്ട് എന്താണ് പ്രയോജനമെന്നും മകളെ തിരികെ കൊണ്ടുവരാനാകുമോ എന്നും അവർ ചോദിച്ചു.

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് മെയ് 20 ന് നാഗ്പൂരിൽ വച്ച് മകൾ ആകാൻക്ഷ ചതുർവേദി ആത്മഹത്യ ചെയ്തിരുന്നു. ഒരു മാസത്തിനുശേഷം വീണ്ടും പരീക്ഷ നടത്തി. വിദ്യാർഥി പ്രതിഷേധത്തിന് തന്‍റെ പൂർണ പിന്തുണയുണ്ടെങ്കിലും മന്ത്രിയുടെ രാജിയോടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും നീലം ചതുർവേദി മാധ്യമങ്ങളോട് പറഞ്ഞു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ ഞങ്ങൾ തൃപ്തരല്ല. വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ളവർക്ക് വധശിക്ഷ തന്നെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

മധ്യപ്രദേശ് സ്വദേശിനിയായ ആകാൻക്ഷ പരീക്ഷക്ക് തയാറെടുക്കാനായി കുടുംബത്തോടൊപ്പം നാഗ്പൂരിലേക്ക് താമസം മാറുക‍യും പരിശീലനത്തിനായി അവിടെ ഒരു കോച്ചിങ് സ്ഥാപനത്തിലും ചേർന്നിരുന്നു. മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയ ആകാൻക്ഷ, പരീക്ഷ എളുപ്പമാണെന്നാണ് വീട്ടിൽ പറഞ്ഞത്. എന്നാൽ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയാണ് ആകാൻക്ഷ ആത്മഹത്യ ചെയ്തതെന്നും അവർ പറഞ്ഞു.

ആകാൻക്ഷയുടെ അച്ഛന് രണ്ട് തവണ ഹൃദയാഘാതം വന്നിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് പക്ഷാഘാതവും ബാധിച്ചിട്ടുണ്ട്. ഇനി ഞങ്ങളെ നോക്കാൻ ആരുണ്ടെന്നും മകൾ ജീവനോടെയുണ്ടായിരുന്നെങ്കിൽ എല്ലാം അവൾ തന്നെ നോക്കുമായിരുന്നുവെന്നും നീലം ചതുർവേദി കണ്ണീരോടെ പ്രതികരിച്ചു.

ആത്മഹത്യക്ക് മുമ്പ് ആകാൻക്ഷ എഴുതിയ കുറിപ്പിൽ താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദവും നിരാശയും വ്യക്തമായിരുന്നു.

മകളുടെ പഠനത്തിനായി ആകാൻക്ഷയുടെ പിതാവിന് സാമ്പത്തികം പ്രയാസമായിരുന്നു. ചെറിയ കൃഷിയിടത്തിൽ കൃഷി ചെയ്തിരുന്ന അദ്ദേഹം കുടുംബച്ചെലവുകളും മകളുടെ കോച്ചിങ് ഫീസും കണ്ടെത്താൻ നാഗ്പൂരിൽ പാചക ജോലിയും ചെയ്തിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ

ആകാൻക്ഷ വളരെ സന്തോഷത്തിലായിരുന്നു. 650 ലധികം മാർക്ക് നേടുമെന്ന ആത്മവിശ്വാസം അവൾക്കുണ്ടായിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് പരീക്ഷ റദ്ദാക്കിയതും അറിഞ്ഞതോടെ അവൾ കടുത്ത മാനസികാഘാതത്തിലേക്ക് വീണു. അതിനുശേഷം ഭക്ഷണം പോലും ശരിയായി കഴിക്കാതെയും അധികം സംസാരിക്കാതെയും ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ഇത്തരത്തിൽ അവസാനിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദേഹം കൂട്ടിചേർത്തു.

Tags:    
News Summary - NEET Paper Leak Case: Aspirant’s Mother Demands Death Penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.