ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽനിന്ന് രാഘവ് ചദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭ എം.പിമാർ രാജിവെച്ചതിൽ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് എം.പിമാർ പുറത്തുപോകാൻ കാരണമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യ വ്യവസ്ഥിതിയിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. ചദ്ദക്കും മറ്റുള്ളവർക്കും എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകണം. അതുകൊണ്ടാണ് അവർ പോയത്. എ.എ.പി നേതൃത്വത്തിന്റെ തെറ്റാണ്. ആ പാർട്ടി ശരിയായ വഴി പിന്തുടർന്നിരുന്നെങ്കിൽ അവർ പോകുമായിരുന്നില്ല’ -അദ്ദേഹം പറഞ്ഞു. അവർ എ.എ.പി വിട്ടുപോയതിന് എന്തെങ്കിലും കാരണമുണ്ടാകുമെന്നും ജനാധിപത്യത്തിൽ എവിടെ നിൽക്കണം, പോകണം എന്നതിനെക്കുറിച്ച് ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകുമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു അരവിന്ദ് കെജ്രിവാളും സംഘവും 2012ൽ ആം ആദ്മി പാർട്ടി ആരംഭിച്ചതും ഡൽഹി പിടിച്ചതും. പാർട്ടിയുടെ സ്ഥാപക നേതാക്കളുടെ ഉൾപ്പെടെ ബി.ജെ.പി പലായനം ആപിന് വലിയ തിരിച്ചടിയാകും.
ആപിന്റെ ലോക്സഭ എം.പിമാരായ രാഘവ് ഛദ്ദ, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, അശോക് മിത്തൽ, സ്വാതി മാലിവാൾ, ഹർഭജൻ സിങ് എന്നീ ഏഴ് എ.എ.പി രാജ്യസഭാ എം.പിമാരാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയത്. രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർ വാർത്താസമ്മേളനം വിളിച്ച് എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക് ചേരുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിമാരിൽ മൂന്നിൽ രണ്ട് പേരും ബി.ജെ.പിയിൽ ലയിക്കുന്നതിന് ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു രാഘവ് ചദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. രാജ്യസഭയിലെ ആകെ 10 എ.എ.പി എം.പിമാരിൽ 7 പേർ ബി.ജെ.പിയിൽ ലയിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണഘടനാപരമായ ലയന വ്യവസ്ഥകൾ പാലിക്കുന്നതിനാൽ ഇവർക്ക് എം.പി സ്ഥാനം നഷ്ടമാകില്ല. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ പ്രമുഖരും ബി.ജെ.പിയിൽ ചേരുമെന്നും ഛദ്ദ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.