ന്യൂഡൽഹി: അതീവ സുരക്ഷ മേഖലയായ ഡൽഹി നിയമസഭ സമുച്ചയത്തിൽ വൻ സുരക്ഷാവീഴ്ച. മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ ഗേറ്റ് ഇടിച്ചുതകർത്ത് സമുച്ചയത്തിനുള്ളിൽ കാർ പ്രവേശിപ്പിക്കുകയും സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച ശേഷം കടന്നുകളയുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള വെളുത്ത സിയാസ് കാറിലെത്തിയ അജ്ഞാതൻ സഭയുടെ ഇരുമ്പ് ഗേറ്റ് തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. കാറിൽ നിന്നിറങ്ങിയ ഇയാൾ ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫിസിനുസമീപം പൂച്ചെണ്ട് വെക്കുകയും സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിനുനേരെ മഷി എറിയുകയും ചെയ്തു. തുടർന്ന് ഇയാൾ കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് സമുച്ചയത്തിൽ പരിഭ്രാന്തി പടർന്നു. ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്പീക്കറുടെ ഓഫിസിന് മുന്നിൽവെച്ച പൂച്ചെണ്ടിനുള്ളിൽ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. ഡൽഹി പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.