കൊൽക്കത്ത: ബംഗാളിൽ അംപൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നതിനിടെ കൊൽക്കത്തയിൽ നഗരവാസികളുടെ സർക്കാർ വിരുദ്ധ പ്രതിഷേധം. കാറ്റ് നാശംവിതച്ച് കടന്നുപോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും സ്ഥിതി സാധാരണനിലയിലാകാത്തതാണ് നഗരവാസികളെ പ്രകോപിപ്പിച്ചത്. പലയിടത്തും റോഡ് തടഞ്ഞ ജനക്കൂട്ടം കുടിവെള്ള-വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ചും നടത്തി.
അതേസമയം, കാറ്റിൽ തകർന്ന പ്രദേശങ്ങളെല്ലാം സാധാരണ നിലയിലാക്കാൻ അധികൃതർ തീവ്ര ശ്രമത്തിലാണ്. ഔദ്യോഗിക കണക്കുപ്രകാരം ഒന്നരക്കോടി ആളുകളെയാണ് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചത്. 10 ലക്ഷം വീടുകൾ തകർന്നു.
വൈദ്യുതിത്തൂണുകൾ വ്യാപകമായി നിലംപതിച്ചതിനെ തുടർന്ന് പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വാർത്താവിനിമയ ബന്ധങ്ങളും സാധാരണ നിലയിലാകാൻ സമയമെടുക്കും.
ആറ് ജില്ലകളാണ് കാറ്റിൽ വൻനാശം നേരിട്ടത്. കൊൽക്കത്ത, ഹൗറ, 24 പർഗാനാസ് വടക്ക്-തെക്ക് ജില്ലകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഈ മാസം 26 വരെ സംസ്ഥാനത്തേക്ക് ശ്രമിക് ട്രെയിനുകൾ അയക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനർജി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ഭരണകൂടം പൂർണമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആയതിനാൽ ട്രെയിനിൽ വരുന്നവരെ സ്വീകരിക്കാനും മറ്റ് കാര്യങ്ങൾ ഏർപ്പെടുത്താനുമുള്ള ബുദ്ധിമുട്ടാണ് ചീഫ് സെക്രട്ടറി രാജീവ സിൻഹ എഴുതിയ കത്തിൽ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലും ബംഗ്ലാദേശിലും വീശിയടിച്ച ചുഴലിക്കാറ്റിൽ നൂറോളം പേർക്ക് ജീവൻ നഷ്ടമായതിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ദുഃഖം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.