പശ്ചിമേഷ്യൻ സംഘർഷം: കിതച്ച് ഇന്ത്യൻ വ്യോമയാന മേഖല; ചെന്നൈയിലും ഹൈദരാബാദിലും പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇന്ത്യയുടെ വ്യോമയാന മേഖലയിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ആറ് മെട്രോ വിമാനത്താവളങ്ങളിൽ അഞ്ചിലും ജൂൺ, ജൂലൈ മാസങ്ങളിൽ വിമാന സർവിസുകളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരമാണിത്.

ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത്. രണ്ട് മാസങ്ങളിലായി ഈ രണ്ട് വിമാനത്താവളങ്ങളിലും സർവിസുകൾ ഏകദേശം 20 ശതമാനത്തോളമാണ് കുറഞ്ഞത്. മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലും സമാനമായ രീതിയിൽ ഇരട്ടയക്ക ഇടിവുണ്ടായി.

ചെന്നൈയിൽ ജൂണിൽ 20 ശതമാനവും ജൂലൈയിൽ 18.9 ശതമാനവും കുറവുമാണ് വന്നിരിക്കുന്നത്. ഹൈദരാബാദിൽ ജൂണിൽ ഏകദേശം 20 ശതമാനവും ജൂലൈയിൽ 19 ശതമാനത്തോളവും ഇടിവ് ഉണ്ടായി.കൊൽക്കത്തയിൽ ജൂണിൽ 13.2 ശതമാനവും ജൂലൈയിൽ 16.8 ശതമാനവും ബംഗളൂരുവിൽ യഥാക്രമം 11.7 ശതമാനവും, 10.1 ശതമാനവും എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.

മുംബൈയിൽ ജൂണിൽ 10.4 ശതമാനവും ജൂലൈയിൽ 12.5 ശതമാനം കുറവും വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ഈ പ്രതിസന്ധിക്കിടയിലും ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വ്യത്യസ്തമായ കാഴ്ചയാണ് നൽകിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ എട്ട് ശതമാനവും ജൂലൈയിൽ 2.5 ശതമാനവും വർധനവാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ഹബ്ബും മികച്ച ആഭ്യന്തര ശൃംഖലയുമുള്ള ഡൽഹി മാത്രമാണ് ഈ പ്രതിസന്ധി ഘട്ടത്തിലും വളർച്ച നിലനിർത്തിയത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമാതിർത്തി നിയന്ത്രണങ്ങളാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്. പല അന്താരാഷ്ട്ര റൂട്ടുകളിലും വിമാനങ്ങൾക്ക് വഴിതിരിച്ചുവിടേണ്ടി വരികയും ദീർഘദൂര യാത്രകൾ നടത്തേണ്ടി വരികയും ചെയ്തു. പ്രധാന വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാ അനിശ്ചിതത്വം ആവശ്യകത കുറക്കാൻ കാരണമായി. ചില ഇന്ത്യൻ എയർലൈനുകൾ അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറയ്ക്കുകയോ താൽക്കാലികമായി നിർത്തിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്.

വിമാന സർവിസുകളിലെ കുറവ് ആഭ്യന്തര യാത്രാ നിരക്കുകളെയും ബാധിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ (ഡി.ജി.സി.എ) കണക്കുപ്രകാരം ജൂലൈയിൽ ഇന്ത്യൻ എയർലൈനുകൾ വഹിച്ചത് 12 ദശലക്ഷം ആഭ്യന്തര യാത്രക്കാരെ മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 12.6 ദശലക്ഷമായിരുന്നു.4.8 ശതമാനം കുറവ്.

എങ്കിലും ജനുവരി-ജൂലൈ കാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ചെറിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ 98.4 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇത് 97.78 ദശലക്ഷമായിരുന്നു - 0.64 ശതമാനം വർധന.

Tags:    
News Summary - Middle East conflict hits Indian aviation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.