പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഐഫോണിന്റെ പ്രതിമാസ ഇ.എം.ഐ അടക്കാനാകാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദത്തിൽ ഡൽഹിയിൽ 30കാരൻ യമുന നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് കലിന്ദി കുഞ്ച് ഘട്ടിലാണ് സംഭവം. പൊലീസ്, ഫ്ലഡ് കൺട്രോൾ വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ യുവാവിനെ സുരക്ഷിതമായി കരക്കെത്തിച്ചു.
ഡൽഹിയിലെ സഞ്ജയ് കോളനി സ്വദേശിയായ യുവാവാണ് യമുനയിൽ ചാടിയത്. ഘട്ടിൽ ഉണ്ടായിരുന്ന ആളുകളാണ് ഇയാൾ നദിയിലേക്ക് ചാടുന്നത് കണ്ടത്. തുടർന്ന് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം പൊലീസ് ചോദ്യം ചെയ്തു. താൻ ഡാൻസ് അധ്യാപകനായി ജോലി ചെയ്യുന്നതായും വരുമാനം വർധിപ്പിക്കുന്നതിനായി പൂന്തോട്ട പരിപാലനവുമായി ബന്ധപ്പെട്ട ജോലികളും ചെയ്യുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വരുമാനം കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് മൊഴി.
യുവാവ് അടുത്തിടെ ഒരു ഐഫോൺ വാങ്ങിയിരുന്നു. എന്നാൽ അതിന്റെ പ്രതിമാസ ഇ.എം.ഐ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും കുടിശ്ശികയായ ഇ.എം.ഐ അടക്കാനുള്ള സമ്മർദ്ദവും മൂലം യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇതിന് പിന്നാലെയാണ് യമുന നദിയിലേക്ക് ചാടിയത്. രക്ഷപ്പെടുത്തിയ ശേഷം പൊലീസ് യുവാവിന് കൗൺസലിങ് നൽകുകയും കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കൾക്കൊപ്പം യുവാവിനെ വീട്ടിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.