ബംഗളൂരു: സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ബി.ജെ.പിയുടെ നവ കർണാടക നിർമാൺ പരിവർത്തന യാത്രക്ക് തുടക്കമായി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര 75 ദിവസംകൊണ്ട് 7500 കി.മീറ്റർ സഞ്ചരിച്ച് സംസ്ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തും. വ്യാഴാഴ്ച ബംഗളൂരു തുമകൂരു റോഡിലെ മൈതാനത്ത് ദേശീയാധ്യക്ഷൻ അമിത് ഷാ യാത്ര ഫ്ലാഗ്ഒാഫ് ചെയ്തു.
സിദ്ധരാമയ്യ സർക്കാർ കർണാടകയെ അഴിമതിയിൽ ഒന്നാമതെത്തിച്ചതായും അഴിമതി സർക്കാറിന് പകരം സുതാര്യമായ സർക്കാറാണ് എല്ലാ സംസ്ഥാനത്തും ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. കർണാടക പിറവിദിനമായ രാജ്യോത്സവത്തേക്കാൾ പ്രധാന്യം നവംബർ 10ലെ ടിപ്പു ജയന്തി ആഘോഷത്തിനാണ് സിദ്ധരാമയ്യ സർക്കാർ നൽകുന്നത്. ടിപ്പു ജയന്തി ആഘോഷം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. പത്തിലേറെ ആർ.എസ്.എസിെൻറയും മറ്റു സംഘടനകളുടെയും പ്രവർത്തകരാണ് കർണാടകയിൽ നിങ്ങളുടെ കാലയളവിൽ കൊല്ലെപ്പട്ടതെന്നും ഇതിന് സിദ്ധരാമയ്യ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നവംബർ 10ന് ടിപ്പു ജയന്തി ആഘോഷങ്ങൾ നടക്കുന്നതിനാൽ ബി.ജെ.പി യാത്രക്ക് കുടക് ജില്ലയിൽ പ്രവേശനാനുമതി നൽകിയിട്ടില്ല. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായ മടിക്കേരിയും വീരാജ്പേട്ടയും കുടകിലാണുള്ളത്. കുടക്^ മൈസൂരു ലോക്സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നതും ബി.ജെ.പിയാണ്. കഴിഞ്ഞവർഷം ടിപ്പു ജയന്തി ആഘോഷസമയത്ത് ഇവിടെ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ് പരിവർത്തന യാത്രക്ക് ജില്ല കലക്ടർ ഇത്തവണ അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.