ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കു വേണ്ടി വിചാരണ കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേ, േലായ കേസിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി.
ബോംബെ ലോയേഴ്സ് അസോസിയേഷനുവേണ്ടി ഇടപെടൽ ഹരജി നൽകിയ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ അമിത് ഷായുടെ പേര് പരാമർശിച്ചതിനു പിന്നാലെയായിരുന്നു വാക്കേറ്റം. കേസിൽ നിന്ന് അമിത് ഷായെ രക്ഷിക്കാൻ എല്ലാ ശ്രമവും നടക്കുന്നതായി ദാവെ പറഞ്ഞു. ഹരീഷ് സാൽവേ കടുത്ത എതിർപ്പു പ്രകടിപ്പിച്ചു. അമിത് ഷാ, അമിത് ഷാ എന്നു പറഞ്ഞ് എടുത്തുചാടരുതെന്ന് ഹരീഷ് സാൽവേ പറഞ്ഞു.
കോടതിയിൽ ആരും പ്രതിനിധാനംചെയ്യാത്ത ആളുകളെക്കുറിച്ച് അനാവശ്യമായി സംശയം ഉന്നയിക്കരുത്. ദാവെ വിട്ടില്ല. അമിത് ഷാക്കുവേണ്ടി മുമ്പ് ഹാജരായിട്ടുള്ളയാളാണ് ഹരീഷ് സാൽവേയെന്ന് ദുഷ്യന്ത് ദാവെ പറഞ്ഞു. കേസിൽ ഹാജരാകുന്നവർക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തരുതെന്നും ഏതേതു കേസിൽ ഹാജരാകണമെന്ന് തീരുമാനിക്കുന്നത് അവരവരുടെ യുക്തിബോധത്തിന് അനുസരിച്ചാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അഭിഭാഷകർക്കു നൽകുന്ന രേഖകൾ മറ്റാർക്കും പോകരുതെന്ന് സാൽവേ പറഞ്ഞപ്പോൾ പരാതിക്കാരുടെ അഭിഭാഷക ഇന്ദിര ജെയ്സിങ് രോഷംകൊണ്ടു. മാധ്യമവിലക്കിനുള്ള ശ്രമമാണിതെന്ന് അവർ കുറ്റപ്പെടുത്തി. ഒരാളെ രക്ഷിക്കാൻ ഒരു സ്ഥാപനം ഒന്നാകെ ശ്രമിക്കുകയാണെന്നായി ദുഷ്യന്ത് ദാവെ. എല്ലാം അമിത് ഷായെ രക്ഷിക്കാൻവേണ്ടി മാത്രമാണെന്ന് ദുഷ്യന്ത് ദാവെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.