ന്യൂഡൽഹി: ഡൽഹിയിൽ നിന്നു ജമ്മു-കശ്മീരിലെ കത്രയിലേക്കുള്ള സെമി -ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലയിലെ പുതുചരിത്രമെഴുത്തെന്ന് വിശേഷിപ്പിച്ച അമിത് ഷാ, 10 വർഷത്തിനുള്ളിൽ ജമ്മു-കശ്മീർ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാകുമെന്നും പറഞ്ഞു. മഹാത്മാഗാന്ധിയുടെ ‘സ്വദേശി’ ആശയത്തിൽ ട്രെയിന്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും തദ്ദേശീയമായി നിർമിച്ചതാണ് ട്രെയിന്‍ 18 വിഭാഗത്തില്‍ പെട്ട വന്ദേ ഭാരത് എക്സ്പ്രസ്. സാധാരണ ട്രെയിനുകള്‍ ഡൽഹിയില്‍നിന്ന് കത്രയിലെത്താന് 12 മണിക്കൂറെടുക്കുന്നുണ്ട്. എന്നാല്‍, വന്ദേ ഭാരത് എട്ടു മണിക്കൂര്‍കൊണ്ട് കത്രയിലെത്തും. ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
654 കിലോമീറ്ററുള്ള ഡൽഹി-കത്ര റൂട്ടില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സര്‍വിസ് നടത്തുക. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വിസുണ്ടാകും. ഡൽഹിയിൽനിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 22439) ഉച്ചക്ക് രണ്ടിന് കത്ര സ്റ്റേഷനിലെത്തും. ഇടക്ക് അംബാല കേൻറാൺമെൻറ്, ലുധിയാന, ജമ്മു തവി സ്റ്റേഷനുകളിൽ രണ്ടു മിനിറ്റു വീതം സ്റ്റോപ്പുണ്ട്. തിരിച്ചുള്ള ട്രെയിൻ (22440) കത്രയിൽനിന്ന് വൈകീട്ട് മൂന്നിന് തിരിച്ച് രാത്രി 11ന് ഡൽഹിയിലെത്തും.
ഡൽഹി-കത്ര യാത്രക്ക് ക്ലാസനുസരിച്ച് 1630 രൂപ മുതല്‍ 3000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. 16 കോച്ചുകളാണ് വന്ദേ ഭാരതില്‍ ഉള്ളത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ കോച്ചിലും ആറു സി.സി ടി.വി കാമറകളുണ്ട്. പ്രശ്നബാധിതമായി കരുതുന്ന സ്റ്റേഷനുകളിൽ പ്രത്യേക കമാൻഡോ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. റൂട്ടിൽ രണ്ടു ദിവസം മുമ്പു നടന്ന പരീക്ഷണ ഓട്ടത്തിനിടയിൽ കോച്ചിനു നേരെ കല്ലേറുണ്ടായതും കൂടി പരിഗണിച്ചാണിത്. 97 കോടി മുതല്‍മുടക്കില്‍ 18 മാസംകൊണ്ടാണ് ചെന്നൈ ഇൻറഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ട്രെയിന്‍ നിമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.