അമിത് ഭട്നാഗർ നിരാഹാരം അവസാനിപ്പിക്കുന്നു.
മധ്യപ്രദേശ്: കെൻ-ബെത്വ നദികളുടെ സംയോജന പദ്ധതിയും മധ്യപ്രദേശിലെ മറ്റ് ജലസേചന പദ്ധതികളും മൂലമുണ്ടായ കുടിയിറക്ക് പ്രശ്‌നങ്ങൾക്കെതിരെ ആക്ടിവിസ്റ്റ് അമിത് ഭട്‌നാഗർ 18 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പദ്ധതി ബാധിച്ച എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് നഷ്ടപരിഹാര പട്ടികയിൽ പേരില്ലാത്ത ആളുകളെ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചതിനാലാണ് നിലവിൽ സമരം അവസാനിപ്പിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജയ് കിസാൻ ഓർഗനൈസേഷന്റെ ഒരു പ്രതിനിധിയും ഈ പ്രക്രിയയുടെ ഭാഗമാകുമെന്നും ഈ പദ്ധതി ബാധിക്കുന്ന അവസാന വ്യക്തിക്കും നീതി ഉറപ്പാക്കുന്നതുവരെ താൻ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിനായി ഗ്രാമങ്ങൾ തോറും സഞ്ചരിക്കുമെന്നും ഭരണകൂടം സ്വീകരിക്കുന്ന ഓരോ നല്ല നടപടികളോടും സഹകരിക്കുമെന്നും ഓരോ വാഗ്ദാനത്തിന്റെയും പൂർത്തീകരണം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ പോരാട്ടത്തിന്‍റെ തുടർന്നുള്ള ഘട്ടങ്ങളും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തർപൂർ ജില്ലയിലെ കുപി ഗ്രാമത്തിനടുത്തുള്ള ബരാന നദിയുടെ തീരത്തുള്ള പ്രതിഷേധ സ്ഥലത്ത് നിന്ന് ബലമായി ഭട്നാഗറിനെ നീക്കം ചെയ്തും മറ്റ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടുമാണ് മധ്യപ്രദേശ് പോലീസ് ഭട്നാഗറിനെ ഛത്തർപൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ താൻ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അതേസമയം, രാജ്യമെമ്പാടുമുള്ള മുന്നൂറിലധികം ആക്ടിവിസ്റ്റുകളും കൂടെയുള്ളവരും അമിത് ഭട്നാഗറിനോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. ജൂലൈ 20ന് അമിത് ഭട്നാഗറിന് അയച്ച വീഡിയോ സന്ദേശത്തിൽ, നർമ്മദ ബച്ചാവോ ആന്ദോളൻ സ്ഥാപകയും നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിന്റെ സഹസ്ഥാപകയുമായ മേധ പട്കർ കെൻ-ബെത്‌വ നദികൾ തമ്മിലുള്ള സംയോജന പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രചോദനവും ശക്തിയും അദ്ദേഹമാണെന്ന് പറഞ്ഞിരുന്നു.
പ്രതിഷേധ സ്ഥലത്ത് നിന്ന് പോലീസ് നീക്കം ചെയ്തതിന് ശേഷം അദ്ദേഹത്തെ ആദ്യം ബിജാവർ സിവിൽ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച ഭട്നാഗറിനെ ജന്മനാട്ടിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഛത്തർപൂർ ജില്ലയിലെ സ്വന്തം നാടായ ബിജാവറിൽ എത്തിയപ്പോൾ അമ്മയുടെ നിർബന്ധപ്രകാരമാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചതെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.