'200 വർഷം അമേരിക്കക്കാർ ഇന്ത്യ ഭരിച്ചു'; വിചിത്ര വാദവുമായി ബി.ജെ.പി മുഖ്യമന്ത്രി

വിവാദമായ 'ജീൻസ്' പരാമർശത്തിനുപിന്നാലെ മണ്ടത്തരം വിളമ്പി ഉത്തരാഖണ്ഡ് ബി.ജെ.പി മുഖ്യമന്ത്രി തീർഥ് സിങ് റാവത്ത്. കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ '200 വർഷം നമ്മെ അടിമകളാക്കുകയും ലോകത്തെ മുഴുവൻ ഭരിക്കുകയും ചെയ്ത അമേരിക്ക' കഷ്ടപ്പെടുകയാണെന്നാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തിൽ പറയുന്നത്. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ അമേരിക്കുയുമായി താരതമ്യപ്പെടുത്തി 'മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.


'200 വർഷം നമ്മളെ അടിമകളാക്കുകയും ലോകത്തെ മുഴുവൻ ഭരിക്കുകയും ചെയ്ത അമേരിക്ക ഇപ്പോൾ കഷ്ടപ്പെടുകയാണ്. ആരോഗ്യമേഖലയിൽ അമേരിക്ക ഒന്നാം സ്ഥാനത്താണ്. എന്നിട്ടും അവർക്ക് 50 ലക്ഷത്തിലധികം കോവിഡ് മരണങ്ങളുണ്ട്' -റാവത്ത് പറഞ്ഞു. 'അവർ വീണ്ടും ഒരു ലോക്ഡൗണിലേക്ക് പോകുകയാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമയം നരേന്ദ്ര മോദിക്കുപകരം മറ്റാരെങ്കിലും പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആർക്കറിയാം. എങ്കിൽ ഞങ്ങളുടെ അവസ്ഥ മോശമാകുമായിരുന്നു. എന്നാൽ അദ്ദേഹം ഞങ്ങൾക്ക് ആശ്വാസം നൽകി'-റാവത്ത് പറഞ്ഞു.


നേരത്തേ, വിവാദമായ 'കീറിയ ജീൻസ്' പരാമർശത്തിൽ റാവത്ത് മാപ്പുപറഞ്ഞിരുന്നു. തന്‍റെ പരാമർശം ആരെയെങ്കിലും േവദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു. എന്നാൽ കീറിയ ജീൻസിനെ സംബന്ധിച്ച അഭിപ്രായം തിരുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ജീൻസ് ധരിക്കുന്നതിന് തനിക്കൊരു കുഴപ്പവുമില്ല. എന്നാൽ കീറിയ ജീൻസ് ധരിക്കുന്നതിനോട് താൽപര്യമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. യുവതലമുറക്കിടയിൽ തരംഗമായ കീറിയ മാതൃകയിലുള്ള ജീൻസ് ധരിക്കുന്നതിലൂടെ എന്ത് സേന്ദശമാണ് സമൂഹത്തിന് നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.


ഉത്തരാഖണ്ഡ് ബാലാവകാശ കമീഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീൻസിനെ കുറിച്ചുള്ള പരാമർശം. ബാലാവകാശ കമീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട് സ്ത്രീകൾ കീറിയ ജീൻസ് ധരിച്ച് ഒരു കുട്ടിയുമായി എത്തി. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ് അവരെന്നാണ് പറഞ്ഞത്. ഇത്തരക്കാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. കത്രിക ഉപയോഗിച്ച് ജീൻസിനെ അല്ല സംസ്കാരത്തെയാണ് ഇവർ മുറിച്ചു മാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പ്രസ്താവന പുറത്ത് വന്നതോടെ ട്വിറ്ററിൽ ജീൻസ് തരംഗമായിരുന്നു. കോൺഗ്രസ് നേതാവ് സഞ്ജയ് ജായാണ് കീറിയ ജീൻസിന്‍റെ ചിത്രമിട്ട് പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നീട് നടി ഗുൽ പനാഗ്, ശിവസേന നേതാവ് പ്രിയങ്കചതുർവേദി മുൻ മിസ് ഇന്ത്യ സിമ്രാൻ കൗർ മുണ്ഡി എന്നിവരെല്ലാം പ്രതിഷേധവുമായെത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.