മുഹമ്മദ് അയാസ്
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ മുന്നൂറ്റി അൻപതിലധികം അശ്ലീല വിഡിയോകൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബി.ജെ.പി രാജ്യസഭാ എം.പി അനിൽ ബോണ്ടെ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരത്വാദ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ) പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തി മുംബൈ, പുണ തുടങ്ങിയ നഗരങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു ഇയാളുടെ രീതി. ഈ വിഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി നിരവധിപേർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. മുമ്പ് എ.ഐ.എം.ഐ.എം പാർട്ടിയുടെ ഭാരവാഹിയായിരുന്ന ഇയാൾ, പാർട്ടിയുടെ അമരാവതി പ്രസിഡന്റ് ഹാജി ഇർഫാൻ ഖാനൊപ്പമുള്ള ദൃശ്യങ്ങളും റാലികളിലെ വിഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെച്ചിരുന്നു. എന്നാൽ കേസ് പുറത്തുവന്നതോടെ ഇത്തരം പോസ്റ്റുകളെല്ലാം ഇയാൾ ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ ഒട്ടേറെ അശ്ലീല ദൃശ്യങ്ങൾ സൈബർ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ വിഡിയോകൾ ഏതെങ്കിലും ക്രിമിനൽ സംഘങ്ങൾക്കോ അന്താരാഷ്ട്ര പോൺ സൈറ്റുകൾക്കോ വിറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.