എടപ്പാടി എന്നും വിശ്വസ്തന്‍

കോയമ്പത്തൂര്‍: ശശികല കുടുംബത്തിന് വിശ്വസ്തനാണ് എടപ്പാടി കെ. പളനിസാമി. ജയലളിതക്കുശേഷം ഒ. പന്നീര്‍സെല്‍വത്തിനൊപ്പം പളനിസാമിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 63കാരനായ ഇദ്ദേഹം ഹൈവേസ് - ചെറുതുറമുഖ വകുപ്പ് മന്ത്രിയാണ്. ശശികലക്കെതിരായ വിധിയെ തുടര്‍ന്ന് ചെന്നൈ കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടി നിയമസഭ കക്ഷിയോഗത്തിലാണ് പളനിസാമിക്ക് നറുക്ക് വീണത്.

പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായ കെ.എ. ശെങ്കോട്ടയന്‍, ജയലളിതയുടെ സഹോദരപുത്രന്‍ ദീപക് എന്നിവരുടെ പേരും പരിഗണിക്കപ്പെട്ടിരുന്നു. സേലം എടപ്പാടി താലൂക്കിലെ പൂലംപട്ടി നെടുങ്കുളം സിലുവംപാളയം ഗ്രാമത്തില്‍ 1954 മാര്‍ച്ച് രണ്ടിനാണ് പളനിസാമിയുടെ ജനനം. 1976ല്‍  ഈറോഡ് വാസവി കോളജില്‍നിന്ന് ബി.എസ്സി ബിരുദമെടുത്ത ശേഷം കുടുംബത്തിന്‍െറ കൃഷിയും ബിസിനസും ഏറ്റെടുക്കുകയായിരുന്നു.

ചെറുപ്പംമുതലേ അണ്ണാ ഡി.എം.കെയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മുതിര്‍ന്ന നേതാവായ കെ.എ. ശെങ്കോട്ടയനാണ് പളനിസാമിയെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് ശെങ്കോട്ടയനെ കടത്തിവെട്ടി ഉന്നതസ്ഥാനങ്ങളിലത്തെി. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് എം.ജി.ആറിന്‍െറ മരണത്തിനുശേഷം ജാനകി- ജയലളിത എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ജയലളിതയോടൊപ്പം നിലകൊണ്ടു.

1989ല്‍ ജയലളിത വിഭാഗത്തിന്‍െറ സ്ഥാനാര്‍ഥിയായി എടപ്പാടി മണ്ഡലത്തില്‍നിന്ന് വിജയിച്ചു. പിന്നീട് 1991, 2011, 2016 വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കും 1998- ’99 കാലയളവില്‍ സേലം മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ’99, 2004 വര്‍ഷങ്ങളില്‍ പരാജയപ്പെട്ടു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടപാടി മണ്ഡലത്തില്‍ പാട്ടാളി മക്കള്‍ കക്ഷിയുടെ കാവേരിയോട് അടിയറവ് പറഞ്ഞു.

2011ലെ ജയലളിത മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി തിളങ്ങി. പന്നീര്‍സെല്‍വം കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനായി. സംഘടന- ഭരണതലങ്ങളില്‍ ജയലളിത കൂടിയാലോചന നടത്തിയിരുന്ന ‘നാല്‍വര്‍ അണി’യില്‍ (നാലംഗ സംഘം) പളനിസാമിയും ഉള്‍പ്പെട്ടിരുന്നു. പ്രബലമായ ‘കൗണ്ടര്‍’ വിഭാഗത്തില്‍പ്പെട്ടയാളാണ് പളനിസാമി. ഭാര്യ: രാധ. മകന്‍: പി. മിഥുന്‍കുമാര്‍.

Tags:    
News Summary - always be trustable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.