കോൺഗ്രസ് നേതാവ് ട്രിച്ചി വേലുസാമി
ചെന്നൈ: ഡി.എം.കെ-കോൺഗ്രസ് സഖ്യം സ്ഥിരമായ ഒന്നല്ലെന്നും ഏതു നിമിഷവും എന്തും സംഭവിക്കാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ട്രിച്ചി വേലുസാമി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സർക്കാരിനെതിരെയും സഖ്യത്തെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾക്ക് നന്മ ചെയ്യുന്നതിനാണ് രാഷ്ട്രീയ പാർട്ടികൾ മുൻഗണന നൽകേണ്ടത്. തോൽക്കാൻ സാധ്യതയുള്ള പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ അദ്ദേഹം സർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കൃഷ്ണഗിരിയിൽ രണ്ട് വയസ്സുകാരിക്ക് നേരെ നടന്ന അതിക്രമം മൃഗങ്ങൾ പോലും ചെയ്യാത്ത തരത്തിലുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടന്ന ശേഷം സർക്കാർ സ്വീകരിക്കുന്ന സമീപനമാണ് പ്രധാനം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാരിന് തുടരാൻ അവകാശമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കൃഷ്ണഗിരി കേസിൽ പിടിയിലായ പ്രധാന പ്രതി ഭരണകക്ഷിയായ ഡി.എം.കെയുടെ യുവജന വിഭാഗം നേതാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രതിയെ പിടികൂടിയ ശേഷം രാജാവിനെ കൊണ്ടുപോകുന്നതുപോലെയാണ് പൊലീസ് കൊണ്ടുപോയത്. ഇത്തരമൊരു സാഹചര്യത്തിൽ കുടുംബങ്ങൾ എങ്ങനെ സുരക്ഷിതരാണെന്ന് ചിന്തിക്കും? കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസം വരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇതിനെക്കുറിച്ച് ആരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. വിജയിയെ മാത്രമല്ല, മറ്റുള്ളവരെയും അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട്. സി.ബി.ഐ തന്നെ വിളിച്ചാലും ഹാജരാകാൻ തയാറാണ്. അന്വേഷണം പൂർത്തിയായി നീതി ലഭിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ രാഷ്ട്രീയത്തിൽ എത്തിയത് പദവിക്കും പണത്തിനുമല്ല. അതിനാൽ തന്റെ അഭിപ്രായം തുറന്നുപറയാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഈ സർക്കാർ തുടരരുതെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസ് പ്രവർത്തകരിൽ ഒരാളാണ് താൻ. ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത് തങ്ങളാണ്. നിർഭാഗ്യവശാൽ, തമിഴ്‌നാട്ടിൽ അത് സംഭവിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.