ലഖ്നോ: നമസ്കാരം നിർവഹിച്ചതിന് വിദ്യാർഥികൾക്കെതിരെയെടുത്ത കേസ് റദ്ദാക്കി അലഹബാദ് ഹൈകോടതി. പ്രാദേശിക ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയ സ്ഥലത്ത് നമസ്കരിച്ചതിന്റെ പേരിലാണ് രണ്ട് വിദ്യാർഥിൾക്കെതിരെ കേസെടുത്തത്. ഈ കേസാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലുള്ള സിംഗിൾബെഞ്ച് റദ്ദാക്കിയത്. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചായിരുന്നു കേസ്.
വിദ്യാർഥികൾ മുമ്പ് ക്രിമിനൽ കേസുകൾ പ്രതിയായിട്ടില്ലെന്നത് ഉൾപ്പടെ പരിഗണിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. സാന്ത് കബീർ നഗറിലെ കോടതിയാണ് വിദ്യാർഥികൾക്കെതിരെ സ്വമേധയ കേസെടുത്ത്. 2019 മെയിലായിരുന്നു രണ്ട് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. വിലക്കേർപ്പെടുത്തിയ പ്രദേശത്ത് നമസ്കരിച്ചതിനായിരുന്നു കേസ്.
രണ്ട് വിദ്യാർഥികൾക്ക് ക്രിമിനൽ റെക്കോഡ് ഇല്ലെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സ്വന്തം വിശ്വാസത്തിനനുസരിച്ച് നമസ്കാരം നിർവഹിക്കുക മാത്രമാണ് ഇരുവരും ചെയ്തത്. മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വിദ്യാർഥികളുടെ ഭാവിയെ ഈ കേസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇരുവർക്കുമെതിരായ നടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.
എന്നാൽ, ക്രിമിനൽ റെക്കോഡ് ഇല്ലെങ്കിലും നമസ്കാരത്തിന് വിലക്കുള്ള സ്ഥലമാണെന്ന് മനസിലാക്കിയാണ് ഇരുവരും നമസ്കാരം നിർവഹിച്ചതെന്നും അതിനാൽ തുടർ നടപടികൾ വേണമെന്നുമായിരുന്നു സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ, കോടതി പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് ഇരുവർക്കുമെതിരായ കേസ് റദ്ദാക്കുകയായിരുന്നു. ഇനി നിയമങ്ങൾ അനുസരിച്ച് ഇരുവരും മുന്നോട്ട് പോകണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.