ന്യൂഡൽഹി: സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ ടെലികോം കമ്പനികളോട് പിഴത്തുക വെള്ളിയാഴ്ച തന്നെ അടക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. വെള്ളിയാഴ്ച രാത്രി 12.00 മണിക്ക് മുമ്പ് പിഴത്തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. വോഡഫോൺ-ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾക്കാണ് നോട്ടീസ്.
സർക്കാറിന് നൽകാനുള്ള പിഴത്തുക അടക്കാത്തതിൽ വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടിരുന്നു. കൂടാതെ, പിഴത്തുക അടക്കുന്നതിൽ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാറിനോട് ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.