ജയ്പൂർ: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംഹരിക്കാൻ ശേഷിയുള്ളതാണ് 'വിവാദമായ ചുവന്ന ഡയറി'യെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. 'ഭാവനയിലുള്ള ചുവന്ന ഡയറി കാണാൻ പ്രധാനമന്ത്രിക്ക് കഴിയുന്നുണ്ട്. എന്നാൽ, ചുവന്ന തക്കാളിയുടെയും അടുക്കള ബജറ്റ് താളംതെറ്റിക്കുന്ന രീതിയിൽ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാധനങ്ങളുടെയും വില വർധനവ് പ്രധാനമന്ത്രിക്ക് കാണാൻ കഴിയുന്നില്ല'.-എന്നായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി.
രാജസ്ഥാനിലെ സികാറിലെ റാലി അഭിസംബോധന ചെയ്യവെയാണ്, കോൺഗ്രസിനെ പരിഹസിച്ചത്. ചുവന്ന ഡയറിയിൽ കോൺഗ്രസ് നേതാക്കളുടെ അഴിമതിക്കഥകളാണുള്ളതെന്നും ആ ഡയറി അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. '' എന്നാൽ ഈ ചുവന്ന ഡയറി കേവലമൊരു ഭാവന മാത്രമാണെന്നും അത്തരത്തിലൊരു ഡയറി യഥാർഥത്തിൽ ഇല്ലെന്നും ഗെഹ്ലോട്ട് മറുപടി നൽകി. ഭാവനയിൽ മാത്രമുള്ള ഡയറി കാണാൻ സാധിക്കുന്ന പ്രധാനമന്ത്രിക്ക് തക്കാളിയുടെയും പാചക വാതക സിലിണ്ടറുകളുടെ വില വർധിക്കുന്നത് കാണാൻസാധിക്കുന്നില്ലെന്നും പരിഹസിച്ചു. വിലക്കയറ്റിനു മുന്നിൽ പകച്ചുനിൽക്കുന്ന ജനങ്ങളെയും അദ്ദേഹം കാണുന്നില്ല. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ അതിന് മറുപടി നൽകുമെന്നും ഗെഹ്ലോട് കൂട്ടിച്ചേർത്തു.
സ്ത്രീ സുരക്ഷ നടപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് സഭയിൽ പറഞ്ഞതിനു പിന്നാലെ മന്ത്രിസഭയിൽ നിന്ന് പുറത്തായ രാജേന്ദ്ര സിങ് ഗുധയാണ് ഈ ചുവപ്പു ഡയറിക്കു പിന്നിൽ. ചുവന്ന ഡയറിയുമായി രാജേന്ദ്ര സിങ് സ്പീക്കറുടെ ഡയസിനു മുന്നിലെത്തുകയായിരുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ 'തുറന്നുകാട്ടുന്നതാണ്' ഈ ഡയറിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജേന്ദ്ര സിംഗ് ചുവന്ന ഡയറി മുകളിലേക്ക് വീശികാണിച്ചത്.
ഗെഹ്ലോട്ടിന്റെ അടുപ്പക്കാരന്‍ ധർമേന്ദ്ര റാത്തോഡുമായി ബന്ധപ്പെട്ടതാണ് ഡയറി. രാജസ്ഥാന്‍ ടൂറിസം വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് റാത്തോഡ്. 2020ല്‍ സച്ചിന്‍ പൈലറ്റുമായുള്ള ഭിന്നതക്കിടെ കോണ്‍ഗ്രസ് എം.എൽ.എമാരെയും സ്വതന്ത്രരെയും മറ്റ് ചിലരെയും തനിക്കൊപ്പം നിര്‍ത്താന്‍ ഗെഹ്ലോട്ട് മുടക്കിയ തുകയുടെ കണക്ക് ഡയറിയിലുണ്ടെന്ന് രാജേന്ദ്ര സിങ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.