ന്യൂഡൽഹി: രാഷ്ട്രപത്നി വിവാദത്തിൽ മാപ്പ് പറഞ്ഞതിനു പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. സ്മൃതി ഇറാനി രാഷ്ട്രപതിയെ അപമാനിച്ചുവെന്നും ലോകസഭ രേഖകളിൽ നിന്നും സ്മൃതിയുടെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർലക്ക് ചൗധരി കത്തയച്ചു.
ലോക്സഭയിൽ പ്രസംഗിക്കുന്നതിനിടയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ പേര് മാഡം അല്ലെങ്കിൽ ശ്രീമതി എന്ന് അഭിസംബോധന ചെയ്യാതെ 'ദ്രൗപദി മുർമു' എന്ന് ആവർത്തിച്ച് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നുവെന്നും ഇത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.
രാഷ്ട്രപതിയെ സ്മൃതി ഇറാനി അഭിസംബോധന ചെയ്ത രീതി സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. കൂടാതെ വിവാദ പരാമർശവുമായി സോണിയ ഗാന്ധിക്ക് ബന്ധമില്ലാത്തതിനാൽ അവരുടെ പേര് പരാമർശിക്കുന്ന മുഴുവൻ ഭാഗങ്ങളും സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ചൗധരി ആവശ്യപ്പെട്ടു.
നേരത്തെ, അധിർ രഞ്ജൻ ചൗദരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് അകത്തും പുറത്തും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് രേഖാമൂലം ചൗധരി മാപ്പു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.