ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീ സുരക്ഷക്കായി ആരോടാണ് ആവശ്യപ്പെടേണ്ടതെന്ന് നടനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനുമായ വിജയ്. പാർട്ടിയുടെ ഔദ്യോഗിക ലെറ്റർഹെഡിൽ “പ്രിയ സഹോദരിമാരെ” എന്ന് അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പങ്കുവെച്ചത്. ഡിസംബർ 23ന് അണ്ണാ സർവകലാശാലയിൽ നടന്ന ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്തത്.
"നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ആരെയാണ് ചോദ്യം ചെയ്യേണ്ടത്? ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അർഥമില്ലെന്നാണ് അറിയുന്നത്. അതിനാണ് ഈ കത്ത്. തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും സ്ത്രീകൾ ആൾക്കൂട്ട അതിക്രമങ്ങൾക്കും അനാശാസ്യത്തിനും ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിധേയരാകുന്നു. അവരുടെ സഹോദരൻ എന്ന നിലയിൽ വിഷാദത്തിനും വിശദീകരിക്കാനാകാത്ത വേദനക്കും വിധേയനാണ്" -വിജയ് കത്തിൽ പറയുന്നു.
ഏത് സാഹചര്യത്തിലും ഒരു സഹോദരനായി അവർക്കൊപ്പം നിൽക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. ഒന്നിലും വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷിതമായ തമിഴ്നാട് സൃഷ്ടിക്കുമെന്നും വിജയ് എഴുതി. നിങ്ങളുടെ ചേട്ടൻ എന്നെഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ സ്വയം ചാട്ടയടിക്ക് പിന്നാലെയാണ് തമിഴ്‌നാട്ടിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നടൻ വിജയിയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.