ബി.ജെ.പിയിൽ ചേരാൻ ഭീഷണിയെന്ന് അഭിജീത് ദീപ്കെ; ‘ചെറുമകന്റെ പ്രായമുള്ള എന്നോട് പ്രധാനമന്ത്രിയും അമിത്ഷായും സംഘവും ഇങ്ങനെ പറയുന്നത് നാണക്കേടല്ലേ?’

മുംബൈ: ബി.ജെ.പിയിൽ ചേരാൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. രാജ്യത്തെ ഏറ്റവും ഉയർന്ന ഓഫിസുകളിൽ ഇരിക്കുന്ന ആളുകൾ തന്നെപ്പോലുള്ള ഒരു വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും ഛത്രപതി സംഭാജി നഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിൽ ചേരാൻ ഭീഷണി ഉണ്ടെന്നും ചേർന്നാൽ തനിക്കും കുടുംബത്തിനും ഗുണമുണ്ടാകുമെന്നാണ് അവർ വാഗ്ദാനം ചെയ്യുന്നതെന്നും അഭിജീത് പറഞ്ഞു. ചെറുമകന്റെ മാത്രം പ്രായമുള്ള എന്നെ പ്രധാനമന്ത്രിയും സംഘവും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോ എന്നും നാണക്കേടല്ലേ എന്നും അഭിജീത്ത് പരിഹസിച്ചു.

‘നിങ്ങൾ ബിജെപിയിലേക്ക് വന്നാൽ നിങ്ങൾക്കും കുടുംബത്തിനും ഗുണമുണ്ടാകും എന്ന തരത്തിലാണ് ബിജെപി നേതാക്കൾ സംസാരിക്കുന്നത്. പ്രധാനമന്ത്രിയെയും അമിത് ഷായെയും സംബന്ധിച്ചിടത്തോളം ചെറുമകന്റെ പ്രായം മാത്രമാണ് എനിക്കുള്ളത്. അവർ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ നാണം തോന്നുന്നു. അത്രയും ചെറുപ്പമുള്ള എന്നെ ഇങ്ങനെ ഭീഷണപ്പെടുത്തുന്നത് ശരിയാണോ?’ -ദീപ്കെ ചോദിച്ചു.

സർക്കാറിനെ ചോദ്യം ചെയ്യുന്നതും ജനാധിപത്യത്തിനും വിദ്യാഭ്യാസത്തിനും വിദ്യാർഥികളുടെ ഭാവിക്കും വേണ്ടി പോരാടുന്നതും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നതും സർക്കാരിനെ ചോദ്യം ചെയ്യുന്നതും കുട്ടികളുടെ ഭാവിക്കും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടി പോരാടുന്നതും സംസ്കാരത്തെ ദുഷിപ്പിക്കുന്നതിന് തുല്യമാണെങ്കിൽ, ഞാൻ ആ പോരാട്ടം തുടരും’ -അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ വിദ്യാർഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഭീകരരല്ല, രാജ്യത്തിന്റെ ഭാവിയാണ്. അവരുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിന് രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

‘ജൂലൈ 20ന് വിദ്യാർഥികളുടെ രക്തം തെരുവുകളിൽ വീണു. അതുകൊണ്ടും തീർന്നില്ല, ഇപ്പോഴും പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാർഥികളുടെ വീടുകളിലെത്തി അറസ്റ്റ് ഭീഷണി മുഴക്കുകയാണ്. വിദ്യാർഥികളെ കുറ്റവാളികളെയോ ഭീകരരെയോ പോലെ കാണരുത്. ഇവർ രാജ്യത്തിന്റെ ഭാവിയാണ്. രാജ്യത്തിന്റെ ഭാവിയെ ഇങ്ങനെ വേട്ടയാടിയാൽ അത് ജനാധിപത്യത്തിന് നല്ലതല്ല. ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നതുപോലെ, സർക്കാർ ഇനിയും തിരുത്തിയില്ലെങ്കിൽ നാളെ യുവാക്കൾ തന്നെ സർക്കാരിനെ മാറ്റും’ -അഭിജീത് ദീപ്കെ പറഞ്ഞു. വിദ്യാർഥികളുടെ പ്രതിഷേധശേഷിയെ സർക്കാർ വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഇൻഫ്ലുവൻസറായി മാറുന്നതാണ് നല്ലത്, അതാണ് അദ്ദേഹം നന്നായി ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അഭിജീത് ദീപ്കെ പറഞ്ഞു. ‘ഞാൻ അദ്ദേഹത്തിന്റെ വീഡിയോകൾ പതിവായി കാണാറുണ്ട്. ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒരുപക്ഷേ അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ മറ്റാരെങ്കിലും കൈകാര്യം ചെയ്യാൻ അനുവദിക്കുകയും വേണം’ അഭിജീത് ദീപ്കെ പറഞ്ഞു.

പ്രതിഷേധക്കാരെ വിമർശിച്ച നടിയും എം.പിയുമായ കങ്കണ റണാവത്തിനെ അഭിജീത് ദീപ്കെ കണക്കിന് പരിഹസിച്ചു. ‘ഒരു ഗൗരവമുള്ള രാഷ്ട്രീയക്കാരന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ അറിയിക്കൂ. പാർട്ട് ടൈം രാഷ്ട്രീയക്കാരെക്കുറിച്ച് ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ മന്ത്രി മാറിയതുകൊണ്ട് മാത്രം വിദ്യാർഥികളുടെ പ്രതിഷേധം അവസാനിച്ചുവെന്ന് സർക്കാർ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആവശ്യങ്ങൾ പൂർണമായി നടപ്പാക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി ഇതിലും വലിയ സമരം സംഘടിപ്പിക്കുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ഘട്ടത്തിൽ വിദ്യാർഥികൾക്കൊപ്പം കർഷകരെയും യുവജന സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ ജനകീയ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു.

Tags:    
News Summary - ബി.ജെ.പിയിൽ ചേരാൻ ഭീഷണിപ്പെടുത്തുന്നതായി അഭിജിത് ദീപ്കെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.