ബംഗളൂരു: ബംഗളൂരു ഐ.പി.എൽ മത്സരത്തിനിടെ ഗാലറിയിൽ വൻ ഫോൺ കവർച്ച. ആർ.സി.ബിയും ഹൈദരാബാദും ഏറ്റുമുട്ടിയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മൊബൈലുകളാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. കളി കാണുന്നതിനിടെ ഫോണുകൾ മോഷണം പോയതായാണ് ആരാധകരുടെ പരാതി. സംഭവത്തിൽ ഏഴോളം പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ആരാധകരിൽ ഒരാളും ഡിജിറ്റൽ ക്രിയേറ്ററുമായ റിതു തിവാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ദുരനുഭവം പങ്കുവെച്ചത്. തന്റെ ഭർത്താവിന്റേതടക്കം പി3 സ്റ്റാൻഡിൽ ഇരുന്ന 50 മുതൽ 60 പേരുടെ വരെ ഫോണുകൾ മോഷണം പോയതായി ഇവർ ആരോപിക്കുന്നു. ഇന്നിങ്സ് ഇടവേളയിൽ വെള്ളം കുടിക്കാൻ പോയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട വിവരം പലരും അറിയുന്നത്. സമാനമായ രീതിയിൽ വാങ്കഡെ, ചെന്നൈ സ്റ്റേഡിയങ്ങളിലും മോഷണം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
പിടിക്കപ്പെട്ടവർ ജഴ്സിയണിഞ്ഞ് കോംപ്ലിമെന്ററി ടിക്കറ്റുകളുമായി എത്തിയവരാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതൊരു ആസൂത്രിത കുറ്റകൃത്യമാണെന്നും കുട്ടികളെ മുൻനിർത്തി വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആരാധകർ ആരോപിക്കുന്നു. എന്നാൽ, ഫോണുകൾ സ്റ്റേഡിയത്തിന് ഉള്ളിൽ വെച്ചാണോ അതോ പുറത്തെ തിരക്കിനിടയിലാണോ നഷ്ടപ്പെട്ടതെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഫോണുകൾ നഷ്ടപ്പെട്ടത് സ്റ്റേഡിയത്തിനകത്തു വെച്ചാണോ എന്നതിൽ വ്യക്തതയില്ലെന്നാണ് പൊലീസിന്റെ നിലപാട്. കളി കഴിഞ്ഞ് മടങ്ങുമ്പോഴോ സ്റ്റേഡിയത്തിൽ എത്തുമ്പോഴോ ആകാം മോഷണം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, കസ്റ്റഡിയിലുള്ള പ്രായപൂർത്തിയാകാത്ത പ്രതികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.