പാനിപ്പത്ത്: മരുമകളുടെ ആധുനിക ജീവിതശൈലിയെച്ചൊല്ലിയുള്ള കുടുംബകലഹത്തിനൊടുവിൽ ഹരിയാനയിലെ പാനിപ്പത്തിൽ ദമ്പതികൾ ജീവനൊടുക്കി. പാനിപ്പത്ത് നാര ഗ്രാമവാസികളായ രാജേഷ് (46), ഭാര്യ സുമൻ (44) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. സംഭവത്തിൽ മരുമകൾ സ്നേഹയ്ക്കും ഇവരുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
ഡൽഹിയിലെ ആധുനിക ചുറ്റുപാടിൽ വളർന്ന സ്നേഹ വിവാഹശേഷം ഗ്രാമത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തയാറായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. സ്നേഹയുടെ വസ്ത്രധാരണവും ഇൻസ്റ്റഗ്രാം റീൽസ് നിർമാണവും വീട്ടിൽ നിരന്തരം വഴക്കിന് കാരണമായിരുന്നു. മരുമകൾ സാരിയും ചുരിദാറും പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണമെന്നായിരുന്നു രാജേഷിന്റെയും സുമന്റെയും ആഗ്രഹം. എന്നാൽ തന്റെ ഇഷ്ടങ്ങളിൽ ഇടപെടരുതെന്ന് സ്നേഹ ശഠിച്ചതോടെ തർക്കം രൂക്ഷമായി.
തർക്കങ്ങൾക്കിടെ സ്നേഹ അമ്മായിയമ്മയെ മർദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഏക മകൻ ആശിഷ് മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിന് പകരം ഭാര്യയുടെ പക്ഷം ചേർന്നത് ഇവരെ വല്ലാതെ തളർത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടിലുണ്ടായ കടുത്ത വാക്കുതർക്കത്തിന് പിന്നാലെയാണ് ദമ്പതികൾ വിഷം കഴിച്ചത്. സുമൻ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. ചികിത്സയിലായിരുന്ന രാജേഷ് ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
രാജേഷിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. മരുമകളുടെ മാതാപിതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് പരാതിയിൽ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.