ന്യൂഡൽഹി: സഹകരണ സ്ഥാപനങ്ങൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണെന്ന് വ്യക്തമാക്കുന്ന സുപ്രധാന വിധിയിൽ ഭരണഘടനയുടെ 97ാം ഭേദഗതി സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചടക്കാൻ ഭരണഘടനയിൽ പുതുതായി ഉൾപ്പെടുത്തിയ പാർട്ട് ഒമ്പത് ബിയിലെ വിവിധ അനുഛേദങ്ങളാണ് ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. അതേസമയം, ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന (മൾട്ടി സ്റ്റേറ്റ്) സഹകരണ സ്ഥാപനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിലെ സഹകരണ സംഘങ്ങളും കേന്ദ്രത്തിെൻറ അധികാര പരിധിയിലാക്കുന്നതാണ് ഭൂരിപക്ഷ ബെഞ്ചിെൻറ വിധി. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാനും ജസ്റ്റിസ് ബി.ആർ. ഗവായിയും വിധിയെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് കെ.എം. ജോസഫ് വിയോജിച്ചു.
സംസ്ഥാനങ്ങളുടെ അവകാശം മാനിക്കാതെ സഹകരണ മേഖല കീഴടക്കാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ഗുജറാത്ത് ഹൈകോടതി അസാധുവാക്കിയതിനെതിരെ എട്ടു വർഷം മുമ്പ് സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഇടപെടൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കീഴിൽ മോദി സർക്കാർ പുതിയ സഹകരണ മന്ത്രാലയം തുടങ്ങി സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കൈകടത്തുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ നിർണായകമാണ് വിധി. ഇതോടെ ഒരു സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം കേന്ദ്ര സർക്കാറിന് ഒറ്റക്ക് സാധ്യമാകില്ല. അതേസമയം, കേന്ദ്രഭരണപ്രദേശങ്ങളിലും ഒന്നിലേറെ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം കേന്ദ്രത്തിന് സാധിക്കുകയും ചെയ്യും.
രാജ്യത്തെ സഹകരണ സംഘങ്ങളുടെ ഫലപ്രദമായ മാനേജ്മെൻറിനു വേണ്ടി എന്ന് അവകാശപ്പെട്ട് 2011 ഡിസംബറിൽ ഡോ. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാർ പാസാക്കിയ നിയമമാണ് ഗുജറാത്ത് ഹൈകോടതി 2013ൽ റദ്ദാക്കിയത്. സംസ്ഥാന വിഷയത്തിൽ, ഭൂരിപക്ഷം സംസ്ഥാന നിയമസഭകളുടെയും അംഗീകാരമില്ലാതെ പാർലമെൻറ് പാസാക്കിയതുകൊണ്ടു മാത്രം നിയമം സാധുവാകില്ല എന്ന് ഹൈകോടതി വിധിച്ചു. രാജ്യത്തിെൻറ െഫഡറൽ ഘടനയെ ബാധിക്കുന്ന നിയമനിർമാണത്തിന് പാർലമെൻറിെൻറ ഇരുസഭകളുടെയും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. അതു കൂടാതെ രാജ്യത്തെ പകുതി സംസ്ഥാനങ്ങളെങ്കിലും അതിന് അംഗീകാരം നൽകുകയും വേണം. ഭരണഘടനയുടെ ഈ സവിശേഷതയെ മാനിക്കാത്തതാണ് നിയമഭേദഗതി എന്നു ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈകോടതി അത് റദ്ദാക്കിയത്.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 243 ഇസഡ് എച്ച് മുതൽ 243 ഇസഡ് ടി വരെയുള്ള അനുഛേദങ്ങൾ, ഭരണഘടനയുടെ പാർട്ട് ഒമ്പത് ബി യിൽ ഉൾപ്പെടുത്തി സംസ്ഥാന നിയമസഭകളുടെ അംഗീകാരം വാങ്ങിക്കേണ്ട വിഷയങ്ങളിൽനിന്ന് മാറ്റിയതാണ് ഗുജറാത്ത് ഹൈകോടതി റദ്ദാക്കിയത്. എന്നാൽ, ഒന്നിലേറെ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുടെ നിയമനിർമാണാധികാരം നൽകുന്ന ഇസഡ് ആർ അനുഛേദവും കേന്ദ്ര ഭരണപ്രദേശങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ നിയമനിർമാണാധികാരം പാർലമെൻറിന് നൽകുന്ന 243 ഇസഡ്.എസ് അനുഛേദവും സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ നിലനിർത്തി. ഇതിനോട് വിയോജിച്ച ജസ്റ്റിസ് കെ.എം. ജോസഫ് ആ രണ്ട് അനുഛേദങ്ങൾ മാത്രം ഒറ്റക്ക് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി രണ്ടും അസാധുവാണെന്ന് വിധി എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.