കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേർക്ക് ദാണാന്ത്യം. ബുധനാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്.
ചികിത്സക്കായി ബംഗ്ലാദേശിൽനിന്ന് കൊൽക്കത്തയിലെത്തിയവരാണ് മരിച്ച ഒമ്പത് പേരും എന്ന് ഫയർഫോഴ്സ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പുലർച്ചെ രണ്ട് മണിയോടെയാണ് ഹോട്ടലിൽ തീ പടർന്നത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയതും ജനസാന്ദ്രതയേറിയതുമായ പ്രദേശങ്ങളിലൊന്നായ ന്യൂ മാർക്കറ്റിന് സമീപമുള്ള ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. എയർകണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിവരമറിഞ്ഞയുടൻ നാല് ഫയർ യൂനിറ്റുകൾ സ്ഥലത്തെത്തി. ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും തീയണക്കാനും ഫയർഫോഴ്സ് ജീവനക്കാർ കഠിനശ്രമം നടത്തി. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.
പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ ഹോട്ടൽ തീപിടിത്തമാണിത്. കഴിഞ്ഞ ദിവസം ബിർഭും ജില്ലയിലെ താരാപീഠിലുണ്ടായ സമാനമായ ദുരന്തത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 17ന് പുലർച്ചെ 4.30ഓടെയായിരുന്നു താരാപീഠിലെ ഹോട്ടൽ ബിദേശിനിയിൽ തീപിടിത്തമുണ്ടായത്.
താരാപീഠ് ക്ഷേത്രത്തിന് സമീപമുള്ള പുണ്യക്കുളത്തിന് അരികിലാണ് ഈ അഞ്ച് നില ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതിഥികളിൽ ഭൂരിഭാഗവും ഉറങ്ങിക്കിടക്കുമ്പോഴാണ് ഹോട്ടലിന്റെ താഴത്തെ നിലയിൽ തീ പടർന്നത്.
പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ ഹോട്ടൽ തീപിടിത്തമാണിത്. കഴിഞ്ഞ ദിവസം ബിർഭും ജില്ലയിലെ താരാപീഠിലുണ്ടായ സമാനമായ ദുരന്തത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 17ന് പുലർച്ചെ 4:30ഓടെയായിരുന്നു താരാപീഠിലെ ഹോട്ടൽ ബിദേശിനിയിൽ തീപിടിത്തമുണ്ടായത്.
മേഘാലയയിൽ നിന്നുള്ള ഒരേ കുടുംബത്തിലെ (രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് അംഗങ്ങൾക്ക് ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. തീ പടർന്നത് തിരിച്ചറിഞ്ഞ ഇവർ കുട്ടികളുമായി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ തീജ്വാലകളിൽപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.