തമിഴ്‌നാട്ടിൽ കാർഷിക കടം എഴുതിത്തള്ളി; മുഖ്യമന്ത്രി വിജയ്‌യുടെ നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ 5 ഏക്കർ വരെ ഭൂമിയുള്ളവർക്ക് കാർഷിക കടം പൂർണ്ണമായി എഴുതിത്തള്ളുമെന്നായിരുന്നു ടി.വി.കെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നത്. എന്നാൽ ഇപ്പോഴത്തെ പ്രഖ്യാപനം അതിന് വിരുദ്ധമാണെന്നും കാണിച്ച് കർഷകർ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ പാർട്ടി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ കടാശ്വാസ പ്രഖ്യാപനം ഉണ്ടായത്. ഇതുപ്രകാരം 50,000 രൂപയിൽ താഴെ കടബാധ്യതയുള്ള കർഷകരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളും എന്നാൽ ചെറുകിട കർഷകരുടെ വായ്പ തുക 50,000 രൂപയിൽ താഴെയാണെങ്കിൽ പകുതി തുക മാത്രമേ ഒഴിവാക്കുകയുള്ളൂ.

വായ്പ തുക 50,000 രൂപക്ക് മുകളിലാണെങ്കിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഇളവുകൾ ലഭിക്കുക. അതായത് 50,001 രൂപ മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 40,000 രൂപയും 60,001 രൂപ മുതൽ 70,000 രൂപ വരെയുള്ള വായ്പകൾക്ക് 30,000 രൂപയും 70,001 രൂപ മുതൽ 80,000 രൂപ വരെയുള്ള വായ്പകൾക്ക് 20,000 രൂപയും കുറച്ചുനൽകും. അതുപോലെ 80,001 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 10,000 രൂപയും ഒരു ലക്ഷത്തിന് മുകളിലുള്ള കാർഷിക വായ്പകൾക്ക് 5,000 രൂപയുമാണ് ഇളവ് നിശ്ചയിച്ചിരിക്കുന്നത്.

2025 മെയ് 1 നും 2026 ഫെബ്രുവരി 28 നും ഇടയിൽ വായ്പയെടുത്ത കർഷകർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്നും ഈ പദ്ധതി കർഷകരുടെ കടബാധ്യത കുറക്കാനും അവർക്ക് വലിയ സാമ്പത്തിക സഹായമാകാനും സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഇതോടൊപ്പം പുതിയ തമിഴ് സിനിമകൾക്ക് റിലീസ് ചെയ്ത ആദ്യത്തെ ഒരാഴ്ച തിയറ്ററുകളിൽ ദിവസവും അഞ്ച് ഷോകൾ നടത്താനും അനുമതി നൽകിയിട്ടുണ്ട്.

Tags:    
News Summary - 5 shows for movies and loan waivers for farmers; Chief Minister Vijay's new announcements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.