ലക്നോ: അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ് വാദി പാർട്ടി ജോലിയുടെ പേരിൽ സംസ്ഥാനത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അവർ രണ്ട് ലക്ഷം പേർക്ക് മാത്രമാണ് സർക്കാർ ജോലി നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടേയും അഴിമതിയുടേയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. പ്രയാഗ്‌രാജില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
''ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ നല്‍കിയ ജോലികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, പകരം ദരിദ്രരുടെ കുട്ടികള്‍ക്ക് പൂര്‍ണ സുതാര്യതയോടെയാണ് ജോലികള്‍ നല്‍കിയിട്ടുള്ളത്. എന്നാൽ മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യത്തിൽ വലിയ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.'' മോദി ആരോപിച്ചു.
ഫെബ്രുവരി 27 ന് ഉത്തര്‍പ്രദേശില്‍ നടക്കുന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി പ്രയാഗ്‌രാജില്‍ റാലി സംഘടിപ്പിച്ചത്. 403 അസംബ്ലി സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. അതില്‍ നാല് റൗണ്ടുകള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 10, 14, 20, 23 തീയതികളിലായാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.
അവസാന മൂന്ന് ഘട്ടങ്ങളിലെ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.