ന്യൂഡൽഹി: തെക്കു കിഴക്കൻ ഡൽഹിയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയ 22 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയ വഴി ഇത്തരം പ്രചരണങ്ങൾ വന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. പലരും വീട്ടിൽ നിന്നു പുറത്തിറങ്ങിയില്ല.
അഭ്യൂഹത്തിന് പിന്നാലെ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചത് ആശങ്ക സൃഷ്ടിച്ചു. അടച്ച മെട്രോ സ്റ്റേഷനുകൾ അര മണിക്കൂറിന് ശേഷം തുറന്നു. നക്ലോയി, സൂരജ്മാൾ സ്റ്റേഡിയം, ബദർപുർ, തുഗ്ളക്കാബാദ്, ഉത്തം നഗർ വെസ്റ്റ്, നവഡ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.
ചില സ്ഥലങ്ങളിൽ പ്രചാരണത്തെ തുടർന്ന് കടകളടച്ചു. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും ശക്തമായ നടപടി ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദപുരിയിലും കാൽക്കാജിയിലും ജനങ്ങൾ സംഘടിക്കുകയാണെന്ന തെറ്റായ വാട്സ്ആപ് സന്ദേശം ലഭിച്ചെന്ന് ആം ആദ്മി എംഎൽഎ അതിഷി അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എംഎൽഎ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.