ബീഹാറിൽ ഛത് പൂജ ആഘോഷത്തിനിടെ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മുങ്ങി മരിച്ചു
പട്ന: ഞായറാഴ്ച മുതൽ നടന്നു വരുന്ന ഛത് പൂജ ആഘോഷത്തിനിടെ ബീഹാറിൽ വിവിധ ജില്ലകളിലെ വിവിധ നദികളിലും ജലാശയങ്ങളിലുമായി 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മുങ്ങി മരിച്ചു. പട്ന, മുസാഫർപൂർ, സഹർസ, സുപൗൾ, ഭഗൽപൂർ, മധുബാനി, പൂർണിയ തുടങ്ങിയ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്.
പട്നയിൽ ഒമ്പതും 10 ഉം 13ഉം പ്രായമുള്ള ആൺകുട്ടികളാണ് ചക് റഹിമ ഗ്രാമത്തിന് സമീപത്തെ ദർധ നദിയിൽ മുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.ഭഗൽപൂർ ജില്ലയിലെ സലിം തോലയിയിൽ കുളിക്കുന്നതിനിടെ 12 വയസുകാരൻ മുങ്ങിമരിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് കുളത്തിൽ നിന്ന് കണ്ടെത്തി. ബിഹ്പൂരിലെ ഹരിയോ കോസി ത്രിമൂൺ ഘട്ടിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.
സുപോളിൽ ബക്കൂർ ഗ്രാമത്തിൽ 10 വയസുകാരൻ ഛത് പൂജക്ക് ശേഷം നദിയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ചന്ദേൽ മരീചയിൽ കോസി നദിയിൽ കളിക്കുന്നതിനിടെ മുങ്ങിമരിച്ച അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച, പാത്ര ഉത്തർ പഞ്ചായത്തിലെ 15 വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. പൂർണിയ ജില്ലയിലെ ദോഗ്ചി കോസി ധറിലെ ഛാത്ത് ഘട്ടിൽ കുളിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.