ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയപ്രകാരം കേസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ വീണ്ടും നിയമക്കുരുക്കില്‍. ഗുഡ്ഗാവിലെ മനേസര്‍ ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തി കര്‍ഷകരെ വഞ്ചിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തു. കര്‍ഷകരെ വഞ്ചിച്ച് 1500 കോടി തട്ടിയെടുത്ത സംഭവത്തില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഹൂഡക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കേസെടുത്തത്. നേരത്തേ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും കഴിഞ്ഞ ആഴ്ച അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കലിലൂടെ നടന്നുവെന്ന് പറയപ്പെടുന്ന അഴിമതിപ്പണം കണ്ടത്തെുന്നതിനായിരുന്നു പരിശോധന. പ്രതികള്‍ക്ക് ഉടന്‍ സമന്‍സ് അയക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിര്‍മാണ ലോബിയുമായി ഗൂഢാലോചന നടത്തി മനേസര്‍, നൗറംഗപുര്‍, ലാഖ്നൗല ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നും ഭൂവുടമകളില്‍നിന്നുമായി 400 ഏക്കര്‍ ഭൂമി തുച്ഛവില നല്‍കി ഭീഷണിപ്പെടുത്തി ഹരിയാന സര്‍ക്കാര്‍ കൈവശപ്പെടുത്തിയെന്ന പരാതിയില്‍ നേരത്തേ സി.ബി.ഐ കേസെടുത്തിരുന്നു. 1500 കോടി രൂപയുടെ നഷ്ടമാണ് മൂന്ന് ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കുമുണ്ടായതെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഹൂഡയുടെ വീട്ടില്‍ സി.ബി.ഐ നടത്തിയ  പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് രേഖകള്‍ കണ്ടെടുത്തിരുന്നു.

 

1600 കോടി വിലയുള്ള ഭൂമി കൈവശപ്പെടുത്തിയത് 100 കോടിക്ക്

മാതൃകാ വ്യാവസായിക ടൗണ്‍ഷിപ് നിര്‍മിക്കുന്നതിനായി ഗുഡ്ഗാവിലെ മനേസര്‍, നൗറംഗപുര്‍, ലഖ്നൗല ഗ്രാമങ്ങളില്‍ നിന്നായി 912 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഹരിയാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് അഴിമതിക്ക് കളമൊരുങ്ങിയതെന്ന് സി.ബി.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ബില്‍ഡര്‍മാരുടെയും സ്വകാര്യ കമ്പനികളുടെയും ഏജന്‍റുമാരുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി അപര്യാപ്തമായ വില നല്‍കി കര്‍ഷകരില്‍നിന്നും ഭൂവുടമകളില്‍നിന്നും വ്യവസായ വകുപ്പ് ഡയറക്ടര്‍ പിടിച്ചുപറിക്കുകയായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടത്തെല്‍. ഏക്കറിന് നാല് കോടിക്കുമേല്‍ മാര്‍ക്കറ്റ് വിലയുണ്ടായിരുന്ന 400 ഏക്കര്‍ മതിപ്പുവിലയായ 1600 കോടിക്ക് പകരം കേവലം 100 കോടി നല്‍കി തട്ടിയെടുത്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇടപാടിലൂടെ 1500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.എ കണ്ടത്തെല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.