സ്കോളര്‍ഷിപ്പ്: ആധാര്‍ നിര്‍ബന്ധമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നേടാന്‍ ആധാര്‍ നിര്‍ബന്ധമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ഡല്‍ഹി ഹൈകോടതി. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികളോട് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും വിശദീകരണം തേടിയശേഷം ഈ മാസം 23നകം മറുപടി സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ജി. റോഹിനി, ജസ്റ്റിസ് സംഗീത ദിഗ്റ സൈഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നത് ഏകപക്ഷീയവും വിവേചനവുമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാസിമുദ്ദീന്‍ എജുക്കേഷനല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഓണ്‍ലൈന്‍ വഴി സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന നിര്‍ദേശം ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നും അഡ്വ. പ്രശാന്ത് ഭൂഷണ്‍, നേഹ രാതി എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.