ന്യൂഡല്‍ഹി: യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കു കൂട്ടുന്ന വിമാനക്കമ്പനികളുടെ ചൂഷണ രീതി ട്രെയിനുകളിലേക്ക്. ബുക്കിങ് വര്‍ധിക്കുന്നതിനൊത്ത് കൂടിയ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന ‘ഫ്ളക്സി ഫെയര്‍’ സമ്പ്രദായം രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ വെള്ളിയാഴ്ച മുതല്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതുവഴി ട്രെയിന്‍ ചാര്‍ജ് ഒന്നര ഇരട്ടി വരെ വര്‍ധിക്കും.
ആകെയുള്ള സീറ്റിന്‍െറ ആദ്യത്തെ 10 ശതമാനത്തില്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ ഇപ്പോഴത്തെ നിരക്കില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ സാധിക്കുക. 10 ശതമാനം സീറ്റുകള്‍ ബുക്കു ചെയ്തു കഴിഞ്ഞാല്‍ ടിക്കറ്റ് ചാര്‍ജ് 10 ശതമാനം വര്‍ധിക്കും. തുടര്‍ന്ന് ഓരോ 10 ശതമാനം സീറ്റിലും ഇത്തരത്തില്‍ നിരക്ക് കൂടിക്കൊണ്ടിരിക്കും. ഫലത്തില്‍ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ ചാര്‍ജിനെക്കാള്‍ അമ്പതു ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.
റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, കാറ്ററിങ് ചാര്‍ജ്, സേവന നികുതി എന്നിവ പൂര്‍ണമായിത്തന്നെ ഈടാക്കും. സേവന നികുതി ആനുപാതികമായി ഉയരും. തത്കാല്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ ഒന്നര ഇരട്ടി നല്‍കണം. തത്കാല്‍ ഫീസ് ഈടാക്കില്ല. പ്രീമിയം തത്കാല്‍ ക്വോട്ട ഈ ട്രെയിനുകളില്‍ ഉണ്ടാവില്ല. കണ്‍സഷന്‍ ടിക്കറ്റുകള്‍ക്കും അപ്പോഴത്തെ നിരക്കിന് ആനുപാതികമായ ഇളവാണ് അനുവദിക്കുക.
റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്ന രീതിക്ക് മാറ്റമില്ല. പുതിയ നിരക്ക് രീതി നിലവില്‍ വരുന്ന സെപ്റ്റംബര്‍ ഒമ്പതിനു മുമ്പ് ബുക്ക് ചെയ്തവരില്‍ നിന്നും അധിക തുക ഈടാക്കില്ളെന്ന് റെയില്‍വേ അറിയിച്ചു. ഫ്ളക്സി ഫെയര്‍ ഭാവിയില്‍ മറ്റു ട്രെയിനുകള്‍ക്കും വരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് സ്വകാര്യ ടാക്സി ഒാപ്പറേറ്റർമാരായ യുബെർ ടാക്സി സെർജ് പ്രൈസിങ് നടപ്പാക്കിയിരുന്നു. എന്നാൽ, ഈ വർഷം ആദ്യം ഡൽഹിയിൽ ഈ സംവിധാനത്തിന് സംസ്ഥാന സർക്കാർ നിരോധം ഏർപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.