നെഹ്റുവിനെ പ്രശംസിച്ച കലക്ടറെ സ്ഥലംമാറ്റി

ഭോപ്പാല്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രശംസിച്ച് ഫേസ്ബുക് പോസ്റ്റിട്ട കലക്ടറെ സ്ഥലം മാറ്റി. മധ്യപ്രദേശിലെ ബദ്വാനി ജില്ലാ കലക്ടര്‍ അജയ്സിങ് ഗാങ്വാറിനെയാണ് സര്‍വിസ് ചട്ടം ലംഘിച്ചെന്നാരോപിച്ച് മാറ്റിയത്. ഭോപ്പാലിലേക്ക് ഡെപ്യൂട്ടി സെക്രട്ടറിയായാണ് മാറ്റം.
കഴിഞ്ഞ ആഗസ്റ്റിലാണ് അദ്ദേഹം ചുമതലയേറ്റത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മാറ്റമെന്നാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ വാദം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെഹ്റുവിനെക്കുറിച്ച് ഹിന്ദിയില്‍ എഴുതിയ കുറിപ്പ് അജയ് പോസ്റ്റ് ചെയ്തത്. ‘നെഹ്റു എന്ത് തെറ്റാണ് ചെയ്തത്? ഹിന്ദു താലിബാന്‍ രാജ്യമായി ഇന്ത്യ മാറുന്നതിനെ 1947ല്‍ അദ്ദേഹം തടഞ്ഞു. ഇതൊരു തെറ്റാണോ? ഐ.ഐ.ടികള്‍, ഐ.എസ്.ആര്‍.ഒ, സ്റ്റീല്‍ പ്ളാന്‍റുകള്‍, ഡാമുകള്‍, താപനിലയങ്ങള്‍ എന്നിവ അദ്ദേഹം തുറന്നു. വിക്രം സാരാഭായിയെയും ഹോമി ഭാഭയെയും അദ്ദേഹം ആദരിച്ചത് തെറ്റാണോ?’- ഇതായിരുന്നു പോസ്റ്റ്. നെഹ്റുവിനെതിരായ നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ നീക്കങ്ങളോടുള്ള പരോക്ഷ വിമര്‍ശമായിരുന്നു പോസ്റ്റ്.
നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ പോസ്റ്റ് വൈറലായി. ബി.ജെ.പി അനുകൂലികള്‍ വിവാദമാക്കിയതോടെ അജയ്സിങ് ടൈംലൈനില്‍നിന്ന് പോസ്റ്റ് നീക്കി. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്‍െറ അസഹിഷ്ണുതയാണ് സ്ഥലംമാറ്റത്തിന് പിറകിലെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരിട്ടാല്‍ പാര്‍ട്ടി വിഷയം തെരുവിലേക്ക് കൊണ്ടുപോകുമെന്ന് മുതിര്‍ന്ന നേതാവ് ഗിരിജ വ്യാസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.