മാതാവിന് എങ്ങനെ മക്കളെ ശിക്ഷിക്കാനാകും; മാതൃദിനത്തില്‍ സ്മൃതി ഇറാനിക്ക് കനയ്യയുടെ കത്ത്

ന്യൂഡല്‍ഹി:  മാതാവിന് എങ്ങനെ മക്കളെ ശിക്ഷിക്കാനാകുമെന്ന് ചോദിച്ച് സ്മൃതി ഇറാനിക്ക്  കനയ്യ കുമാറിന്‍െറ കത്ത്.  മാതൃദിനത്തിലാണ്  കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ അമ്മയായി പരാമര്‍ശിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ കത്തെഴുതിയത്. സ്മൃതി ഇറാനിയുടെ മാതൃസ്നേഹത്തിനും പൊലീസിന്‍െറ എതിര്‍പ്പിനുമിടയില്‍ പട്ടിണി സഹിച്ചുകൊണ്ട് വളരെ ബുദ്ധിമുട്ടോടെയാണ് പഠിക്കുന്നതെന്നും  കനയ്യ കത്തില്‍ പറയുന്നു.

മോദി ഭരിക്കുന്ന രാജ്യത്ത് പശു മാതാവ്, ഭാരത മാതാവ്,  ഗംഗാ മാതാവ്, സ്മൃതി മാതാവ് എന്നീ അമ്മമാരുണ്ടായിട്ടും എങ്ങനെയാണ് രോഹിത് വെമുല മരിച്ചതെന്ന് ഒരു സുഹൃത്ത് ഇന്ന് എന്നോട് ചോദിച്ചു. രോഹിത് വെമുലയെ ശിക്ഷിക്കാനും ഏഴു മാസത്തെ ഫെലോഷിപ്പ് റദ്ദാക്കാനും അമ്മയായ സ്മൃതി ഇറാനിയുടെ മന്ത്രാലയം നിരവധി കത്തുകള്‍ അയച്ചതായി നിങ്ങള്‍ രാജ്യവിരുദ്ധരെന്ന് ആരോപിക്കുന്ന  സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇന്ത്യയെപ്പോലെ മഹത്തായൊരു രാജ്യത്ത് ഒരു കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ അവന്‍െറ അമ്മക്ക് എങ്ങനെയാണ് കഴിയുക. കൃത്രിമം കാണിച്ച വിഡിയോയിലൂടെയും തെറ്റായ അന്വേഷണത്തിലൂടെയും എങ്ങനെയാണ് ഒരമ്മക്ക് തന്‍െറ മക്കളെ ശിക്ഷിക്കാനാവുക? നിങ്ങളുടെ മക്കള്‍ 11 ദിവസമായി പട്ടിണി കിടന്നാണ് ഇക്കാര്യങ്ങള്‍ ചോദിക്കുന്നത്. സമയമുണ്ടെങ്കില്‍ ദയവായി മറുപടി നല്‍കണം. രാജ്യദ്രോഹികളുടെ ബുദ്ധിശൂന്യയായ അമ്മയെന്നാണ് നിങ്ങളെ സുഹൃത്തുക്കള്‍ വിളിക്കുന്നത്. ഈ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് കനയ്യ കത്ത് അവസാനിപ്പിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.