മഹാരാഷ്ട്രയില്‍ മതേതരത്വത്തിന്‍െറ അര്‍ഥം തിരുത്തി

മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഹിന്ദി പാഠപുസ്തകങ്ങളില്‍ മതേതരത്വത്തിന് രണ്ടര്‍ഥം. ഈ വര്‍ഷം പുതുക്കി പ്രസിദ്ധീകരിച്ച ആറാം ക്ളാസിലെ ഹിന്ദി പുസ്തകങ്ങളില്‍ മതേതരത്വത്തിന് ‘പാന്ത് നിരപേക്ഷ’മെന്നാണ് ഹിന്ദിയില്‍ വിവര്‍ത്തനം നല്‍കിയത്. ‘ധര്‍മ നിരപേക്ഷം’ എന്നത് തിരുത്തിയാണ് പുതിയ അര്‍ഥം നല്‍കിയത്.

ഹിന്ദുമത വിഭാഗങ്ങളെ സൂചിപ്പിക്കുന്നതാണ് ‘പാന്ത് ’ എന്ന പദം. അതേസമയം, മറാത്തീ പാഠപുസ്തകങ്ങളില്‍ മതേതരത്വത്തിന് ‘ധര്‍മ നിരപേക്ഷ’മെന്നു തന്നെയാണ് അര്‍ഥം. നാല്, എട്ട് ക്ളാസുകളിലെ ഹിന്ദി പാഠപുസ്തകങ്ങളിലും മാറ്റമില്ല. മതേതരത്വത്തെ ‘ധര്‍മനിരപേക്ഷ’മെന്ന് വിവക്ഷിക്കുന്നത് തെറ്റാണെന്നും രാജ്യത്തെ അസഹിഷ്ണുതക്ക് കാരണം മതേതരമെന്ന തെറ്റായ പ്രയോഗമാണെന്നും ഭരണഘടനാ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞത് വിവാദമായിരുന്നു. മാറ്റംവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ളെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെ അവകാശപ്പെട്ടു. പാഠപുസ്തകങ്ങളുടെ പൂര്‍ണ ചുമതല മഹാരാഷ്ട്ര സ്റ്റേറ്റ് ബ്യൂറോ ഓഫ് ടെക്സ്റ്റ് ബുക് പ്രൊഡക്ഷന്‍ ആന്‍ഡ് കരിക്കുലം റിസര്‍ച്ചിനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മതേതരത്വത്തിന് കേന്ദ്ര നിയമ വകുപ്പിന്‍െറ വെബ്സൈറ്റ് നല്‍കിയ അര്‍ഥമാണ് ആശ്രയിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഭരണഘടനാ മുഖവുരക്ക് കൃത്യമായി അര്‍ഥം പറയാന്‍ ബി.ജെ.പി സര്‍ക്കാറിന് കഴിയാത്തത് അമ്പരപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വീരാജ് ചവാന്‍ പറഞ്ഞു. എന്നാണ് മതേതരത്വത്തിന് പാന്ത് നിരപേക്ഷമെന്ന്  അര്‍ഥം മാറ്റിയതെന്ന് ബി.ജെ.പി വ്യക്തമാക്കണം.
ഭരണഘടനയില്‍ രഹസ്യമായി മാറ്റംവരുത്താനാകില്ളെന്നും ചര്‍ച്ചക്കും വോട്ടെടുപ്പിനു ശേഷമെ അത് സാധ്യമാകൂ എന്നും അദ്ദേഹം ബി.ജെ.പിയെ ഓര്‍മിപ്പിച്ചു. സംഘ് പരിവാറിന്‍െറ കാവിവല്‍കരണത്തിന്‍െറ ഭാഗമാണിതെന്നും ഹിന്ദു രാഷ്ട്രമെന്ന ആശയത്തിലേക്കുള്ള നീക്കമാണെന്നും എന്‍.സി.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.