കോപ്ടര്‍ ഇടപാട്; വ്യോമസേനാ മുന്‍ ഉപമേധാവിയെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണം മുറുകുന്നതിനിടെ, മരവിച്ചുകിടന്ന സി.ബി.ഐ അന്വേഷണനടപടികള്‍ക്ക് ഗതിവേഗം. വ്യോമസേനയുടെ മുന്‍ ഉപമേധാവി ജെ.എസ്. ഗുജ്റാളിനെ സി.ബി.ഐ ചോദ്യംചെയ്തു. ആരോപണവിധേയനായ വ്യോമസേനാ മുന്‍മേധാവി എസ്.പി. ത്യാഗിയെ വൈകാതെ ചോദ്യംചെയ്തേക്കും.
കേസില്‍ സാക്ഷിയെന്നനിലയില്‍ നേരത്തേ ചോദ്യംചെയ്യലിന് വിധേയനായ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഗുജ്റാള്‍. ഇറ്റലിയില്‍നിന്ന് സമാഹരിച്ച രേഖകള്‍ ഇംഗ്ളീഷിലാക്കുന്ന നടപടി പൂര്‍ത്തിയായി. എഫ്.ഐ.ആറില്‍ പേരുള്ള എസ്.പി. ത്യാഗിക്കും ബന്ധുക്കള്‍ക്കുമെതിരെ സ്വീകരിക്കുന്ന അടുത്ത നടപടി ഈ രേഖകളുടെ പരിശോധനയിലൂടെ തീരുമാനിക്കും. എഫ്.ഐ.ആറില്‍ ത്യാഗി ഉള്‍പ്പെടെ 13 പേരാണുള്ളത്.

കോപ്ടര്‍ ഇടപാടില്‍ ആരാണ് കോഴപ്പണം പറ്റിയതെന്ന് യു.പി.എ വിശദീകരിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ആവശ്യപ്പെട്ടു. ഉടമ്പടി ഉണ്ടാക്കിയ സമയത്ത് തലപ്പത്ത് ഇരുന്നവരാണ് മറുപടിപറയേണ്ടത്. 125 കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് ഇറ്റാലിയന്‍ കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചില പേരുകളും അവര്‍ വെളിപ്പെടുത്തി. ഇതേക്കുറിച്ച് അന്ന് അധികാരത്തിലിരുന്നവരാണ് വിശദീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കമ്പനിയുമായി ഇടപാടുകളൊന്നും നടത്തുന്നില്ളെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.
അതേസമയം, മേക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം അവരുടെ നിര്‍മാണപ്രവര്‍ത്തനം ഇന്ത്യയില്‍ അനുവദിക്കാനുള്ള സാധ്യതതേടുന്നുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.