ഉത്തരാഖണ്ഡ്: ഒമ്പത് വിമത എം.എല്‍.എമാരെ അയോഗ്യരാക്കി

ഡറാഡൂണ്‍/ ന്യൂഡല്‍ഹി: പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഉത്തരാഖണ്ഡിൽ ഒമ്പത് വിമത എം.എല്‍.എമാരെ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ ശനിയാഴ്ച രാത്രി അയോഗ്യരാക്കി. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു.  ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം രാത്രി ചേര്‍ന്നതിന് പിന്നാലെയാണ് സ്പീക്കറുടെ നാടകീയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍നിന്ന് തിരിച്ചെത്തിയ ഉടനാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.  അതിനിടെ, ജനാധിപത്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാ സോണി ആരോപിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എം.എല്‍.എമാരായ സാകേത് ബഹുഗുണ, ഹരക് സിങ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്.

ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ റാവത്തിന് അധികാരത്തില്‍ തുടരാനാകില്ല. ഇതിനുമുമ്പ് തങ്ങളെ തിരികെയത്തെിക്കാന്‍ സര്‍ക്കാര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമത എം.എല്‍.എമാര്‍ കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് വീഡിയോദൃശ്യം പുറത്തുവന്നത്.
അതേസമയം, ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. വിമത എം.എല്‍.എമാര്‍ വ്യാജ വിഡിയോയിലൂടെ ബി.ജെ.പിയെ സഹായിക്കുന്നത് പണത്തിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.