മല്യക്ക് ബ്രിട്ടനില്‍‘മുന്‍ഗാമികള്‍’ ഏറെ

ലണ്ടന്‍: വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ നിയമനടപടികളില്‍നിന്നും മുങ്ങിയ വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്. സ്വന്തം രാജ്യത്ത് കൊടുമ്പിരികൊള്ളുന്ന വേനലില്‍നിന്നും വിവാദങ്ങളില്‍നിന്നും മുങ്ങി 12 ഡിഗ്രി സെല്‍ഷ്യസ് കാലാവസ്ഥയില്‍ സുഖവാസം. ഇവിടെ ടിവേന്‍ ഗ്രാമത്തില്‍ 30 ഏക്കറില്‍ പരന്നുകിടക്കുന്ന ലേഡിവാക് എന്ന കൊട്ടാര സദൃശമായ വീട്ടിലാണ് മല്യ ഇപ്പോഴുള്ളതത്രെ.

ഇതാദ്യമായല്ല പണവും സ്വാധീനവുമുള്ള ഒരാള്‍ നിയമനടപടികളില്‍നിന്ന് ഒഴിവായി വിദേശത്തേക്ക് കടക്കുന്നത്. ഇതിനുമുമ്പ് ലളിത് മോദി ഫോറെക്സ് (വിദേശ നാണയ വിനിമയ) ചട്ടങ്ങള്‍ ലംഘിച്ച കേസിലെ നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ 2010 മേയ് മാസത്തിലാണ് ലണ്ടനിലേക്ക് കടന്നത്. മല്യക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും രാജ്യം വിടാനായത് ലുക്കൗട്ട് നോട്ടീസ് ആളെ കണ്ടത്തൊനുള്ളതാണെന്നും പിടികൂടാനുള്ളതല്ളെന്ന കാരണം കാണിച്ചായിരുന്നു. ഇതേ രീതിയാണ് ലളിത് മോദിയുടെ വിഷയത്തിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ചത്.

2011ല്‍ മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയെങ്കിലും മൂന്നുവര്‍ഷത്തിന് ശേഷം പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുംബൈ മാഫിയയില്‍നിന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാരണം ഉയര്‍ത്തി മടങ്ങിവരാന്‍ മോദി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍റര്‍പോളിനോട് എന്‍ഫോഴ്സ്മെന്‍റ് 2015ല്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഭോപാല്‍ വിഷവാതക ദുരന്തത്തിലെ പ്രതി യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സന്‍ ആണ് ഇന്ത്യയില്‍ നിയമനടപടികളില്‍ നിന്നും രക്ഷപ്പെട്ട് വിദേശത്തേക്ക് പറന്ന മറ്റൊരു പ്രധാനി. ഈ കേസില്‍ ഇന്ത്യക്കാരായ എട്ട് ജീവനക്കാര്‍ക്കെതിരെ പത്തുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി വിധിയുണ്ടായി. എന്നാല്‍, ആന്‍ഡേഴ്സനെതിരെ ചാര്‍ത്തിയത് രണ്ടു വര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നിട്ടും ഇയാള്‍ ഇന്ത്യയിലത്തെിയില്ല. ഇന്ത്യയും യു.എസും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാറുണ്ട്. ഇതനുസരിച്ച് 2003ല്‍ ആന്‍ഡേഴ്സനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും യു.എസ് വഴങ്ങിയില്ല. ഒടുവില്‍ 2014 സെപ്റ്റംബറില്‍ സ്വന്തം നാട്ടില്‍ അദ്ദേഹം മരിച്ചു.

ലോകത്തെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതോടൊപ്പം വെട്ടിപ്പുകള്‍ നടത്തി സ്വദേശത്തുനിന്ന് രക്ഷപ്പെടുന്നവര്‍ക്കും പറുദീസയാണ് ബ്രിട്ടന്‍. യുദ്ധവും കെടുതികളും മൂലം രാജ്യത്തത്തെുന്ന അഭയാര്‍ഥികളോടുള്ള ഇടുങ്ങിയ സമീപനമല്ല സമ്പന്നരായ വെട്ടിപ്പുകാരോട് ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ക്കുള്ളത്.
ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1993ല്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചെങ്കിലും ഇതേവരെ ഒരൊറ്റ കുറ്റവാളിയെ പോലും ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറിയിട്ടില്ല. എന്നാല്‍, 2003ല്‍ സൗതാംപ്ടണില്‍ വെച്ച് ബാലികയായ ഹന്ന ഫോസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മനീന്ദര്‍പാല്‍ സിങ്ങിനെ ഇന്ത്യ 2008ല്‍ ബ്രിട്ടന് കൈമാറി.

ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നും രക്ഷപ്പെട്ട് നിരവധിയാളുകളാണ് ബ്രിട്ടനില്‍ കഴിയുന്നത്. ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ പ്രതിയായ രവി ശങ്കരന്‍, ഗുജറാത്തില്‍ 1993ല്‍ സ്ഫോടനങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ ടൈഗര്‍ ഹനീഫ്, ടി. സീരീസ് മ്യൂസിക്കിന്‍െറ സ്ഥാപകനായ ഗുല്‍ശന്‍ കുമാറിന്‍െറ ഘാതകനെന്ന് കരുതുന്ന സംഗീത സംവിധായകന്‍ നദീം സൈഫി, വിഘടനവാദികളായ ഖലിസ്ഥാന്‍ മൂവ്മെന്‍റിന്‍െറ അംഗങ്ങള്‍ തുടങ്ങി നിരവധിയാളുകളാണ് ലണ്ടനില്‍ കഴിയുന്നത്. ഗോവയില്‍ രജിസ്റ്റര്‍ ചെയ്ത ബാലപീഡന കേസില്‍ പ്രതിയായ ബ്രിട്ടീഷ് പൗരന്‍ റെയ്മണ്ട് വാര്‍ലിയും ഇത്തരത്തില്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടയാളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.