എൻ.എസ്​.ജി അംഗത്വം;ഇന്ത്യക്ക്​ പിന്തുണയുമായി ന്യൂസിലാൻറ്​

ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ തുടക്കം മുതൽ എതിർത്തിരുന്ന ന്യൂസിലാൻറ് നിലപാട് മയപ്പെടുത്തി. ഒരു രാജ്യത്തിന് മാത്രം അംഗത്വത്തിനുളള അനുമതി നിഷേധിക്കരുതെന്നും വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നല്‍കേണ്ടതെന്നും ന്യൂസിലാന്‍ഡ് അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് പിന്തുണ തേടി അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറി എൻ‍.എസ്.ജിയിലെ നിലവിലെ അംഗങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയോടുളള തങ്ങളുടെ സമീപനത്തോട് മാറ്റം വരുത്താന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്.

വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ തുര്‍ക്കി, ന്യൂസിലാന്‍ഡ്, ആസ്ട്രിയ, അയര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ഇന്ത്യയ്ക്ക് എന്‍.എസ്.ജി യില്‍ അംഗത്വം ലഭിക്കുന്നതിനെ എതിര്‍ത്തിരുന്നത്. ചൈന ഇന്ത്യയുടെ അംഗത്വത്തെ എതിർക്കുന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ്. ഇന്ത്യക്ക് അംഗത്വം നല്‍കുന്ന പക്ഷം പാകിസ്താനും അംഗത്വം നല്‍കണമെന്നാണ് ചൈനയുടെ നിലപാട്. എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുന്നതിന് ഇന്ത്യയേയും പാകിസ്താനേയും ഒരു പോലെ പരിഗണിക്കണമെന്നാണ് തുര്‍ക്കിയുടെയും നിലപാട്.

പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് തുര്‍ക്കിയുടെ പാകിസ്താനെ പിന്തുണച്ചുളള നിലപാടിന് നന്ദി അറിയിച്ചു. തുര്‍ക്കിയിലേയും ആസ്ട്രിയയിലേയും വിദേശകാര്യ മന്ത്രിമാരുമായും സര്‍താജ് അസീസ് ചര്‍ച്ച നടത്തി. ഇതുവരെ ആകെ 48 രാജ്യങ്ങളാണ് എന്‍.എസ്.ജിയിൽ അംഗങ്ങളായിട്ടുളളത്. അംഗത്വം വേണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്തിമ തീരുമാനമാകാതെയാണ് വിയന്നയില്‍ നടന്ന എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ യോഗം പിരിഞ്ഞത്. ജൂണ് 20ന് സോളില്‍ നടക്കുന്ന പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ കുറിച്ചുളള അന്തിമ തീരുമാനം അറിയാന്‍ സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.