ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം; പ്രതിരോധ നീക്കവുമായി പാകിസ്താന്‍

ഇസ്ലാമാബാദ്: ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചതില്‍ പാകിസ്താന് ആശങ്ക. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി)  ഒപ്പുവെക്കാത്ത ഇന്ത്യയെ എന്‍.എസ്.ജിയില്‍ അംഗമാക്കുന്നത് ദക്ഷിണേഷ്യയില്‍ കടുത്ത അസ്ഥിരതക്ക് കാരണമാകുമെന്ന വാദവുമായി പാകിസ്താന്‍ രംഗത്തത്തെി. ഇതിനുപുറമെ, എന്‍.എസ്.ജിയില്‍ അംഗമാകുന്നതിനുള്ള തങ്ങളുടെ നീക്കം പാകിസ്താന്‍ ശക്തമാക്കുകയും ചെയ്തു. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രാലയം എന്‍.എസ്.ജി രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ അടിയന്തര യോഗം ഇസ്ലാമാബാദില്‍ വിളിച്ചുചേര്‍ത്തു. റഷ്യ, ദ. കൊറിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച പാക് വിദേശകാര്യമന്ത്രാലയം ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്‍.എസ്.ജി അംഗത്വത്തിനായുള്ള അപേക്ഷയെ പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്‍.എസ്.ജി അംഗത്വം സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നതാണ് പാക് ഭരണകൂടത്തിന്‍െറ പ്രസ്താവനകള്‍. മേയ് 12നാണ്  ചൈനയുടെ ശക്തമായ എതിര്‍പ്പിനിടയിലും അംഗത്വത്തിനായി ഇന്ത്യ അപേക്ഷിച്ചത്. ഒരാഴ്ച കഴിഞ്ഞ് പാകിസ്താനും അപേക്ഷിച്ചു.

കഴിഞ്ഞ ദിവസം സമാപിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിനിടെ യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, മെക്സികോ എന്നീ രാജ്യങ്ങളുടെ പിന്തുണ എന്‍.എസ്.ജി വിഷയത്തില്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. പ്രധാന അംഗരാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കിയ സാഹചര്യത്തിലാണ് പാകിസ്താനും നീക്കം ശക്തമാക്കിയത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയെ ഗ്രൂപ്പിലെടുക്കുന്നത് മേഖലക്ക് കനത്ത ഭീഷണിയാണെന്ന വാദമാണ് പാകിസ്താന്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. എന്‍.എസ്.ജി അംഗീകാരം നല്‍കിയ ആണവ വസ്തുക്കള്‍ നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യവും സാങ്കേതികവിദ്യയും തങ്ങള്‍ക്കുമുണ്ടെന്ന് പാകിസ്താന്‍ നയതന്ത്രജ്ഞരുടെ യോഗത്തില്‍ പാക് വിദേശകാര്യ വക്താവ് തസ്നീം അസ്ലം അവകാശപ്പെട്ടു. എന്‍.എസ്.ജി അംഗത്വത്തിനായി എന്‍.പി.ടി മാനദണ്ഡമാക്കുകയാണെങ്കില്‍ അത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്നതിനെതിരെ പ്രതികരിച്ച എഡ് മെര്‍കെയെപ്പോലുള്ളവരുടെ നിലപാടും അവര്‍ യോഗത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യക്ക് അംഗത്വം നല്‍കുന്നത് ദക്ഷിണേഷ്യയിലെ ആണവായുധ മത്സരം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.

അതിനിടെ, ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ ദൃഢമാകുന്നതിലും പാകിസ്താന്‍ ആശങ്ക അറിയിച്ചു. പ്രതിരോധമേഖലയില്‍ രണ്ട് സുപ്രധാന കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സാഹചര്യത്തിലാണ് സര്‍താജ് അസീസിന്‍െറ പ്രസ്താവന. തങ്ങളുടെ ആശങ്ക അമേരിക്കയെ അറിയിച്ചുവെന്നും വിഷയത്തില്‍ യു.എസുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് പിന്തുണ തേടി പാകിസ്താനും

എന്‍.എസ്.ജി അംഗത്വത്തിനായി പിന്തുണ തേടി ഇന്ത്യക്കു പിന്നാലെ പാകിസ്താനും. വ്യാഴാഴ്ച യു.എസ് സെനറ്റ് കമ്മിറ്റിക്കാണ് പിന്തുണ ആവശ്യപ്പെട്ട് പാക് അംബാസഡര്‍ അബ്ബാസ് ജീലാനി ഒൗദ്യോഗിക കത്ത് നല്‍കിയത്. ആണവ സാങ്കേതികവിദ്യാ രംഗത്തെ തങ്ങളുടെ 42 വര്‍ഷത്തെ അനുഭവപരിചയവും കഴിവും കത്തില്‍ എടുത്തുപരാമര്‍ശിക്കുന്നുണ്ട്.   മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമാകും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുക എന്ന ഉറപ്പുമുണ്ട്. നേരത്തേ, വിയനയില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പാകിസ്താനെ പിന്തുണക്കില്ളെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.