ബി.സി.സി.ഐ ഭരണസമിതിയില്‍ ഇനി രാഷ്ട്രീയക്കാര്‍ വേണ്ട -ജസ്റ്റിസ് ലോധ

ന്യൂഡല്‍ഹി: ബി.സി.സി.ഐയില്‍ സമഗ്ര പരിഷ്കരണത്തിന് ശിപാര്‍ശ ചെയ്തു കൊണ്ടുള്ള ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. റിപോര്‍ട്ട് സമര്‍പിച്ചതിനുശേഷം കമ്മീഷന്‍ ജസ്റ്റിസ് ആര്‍.എം ലോധ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തു. ഐ.പി.എല്ലിനും ബി.സി.സി.ഐക്കും പ്രത്യേകം ഭരണസമിതികള്‍ കൊണ്ടു വരിക, ബി.സി.സി.ഐയില്‍  സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഒന്നായി ചുരുക്കുക, ഭരണഘടനയും ബി.സി.സി.ഐയുടെ ഘടനയും മാറ്റുക, മാച്ച് ഒഫീഷ്യല്‍സും കളിക്കാരും സ്വത്തു വിവരം വെളിപ്പെടുത്തുക എന്നിവയാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന സുപ്രധാന പരിഷ്കരണങ്ങള്‍. കളിക്കാരുടെ അസോസിയേഷന്‍ രൂപവല്‍ക്കരിക്കാനും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും  ബി.സി.സി. ഐ ഭാരവാഹികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍: വാതുവെപ്പ് നിയമാനുസൃതമാക്കുക, ബി.സി.സി.ഐ ആര്‍.ടി. ഐ വകുപ്പിന് കീഴില്‍ കൊണ്ടുവരുക, ബി.സി.സി.ഐയില്‍ സി.ഇ.ഒ തസ്തിക സൃഷ്ടിക്കുക, സി.ഇ.ഒയെ സഹായിക്കാന്‍ ആറ് മാനേജര്‍മാരെ നിശ്ചയിക്കുക, ഐ.പി.എല്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഗവേണിങ് കൗണ്‍സിലിനെ ഏല്‍പിക്കുക, ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലിന് പരിമിത സ്വയം ഭരണാധികാരം നല്‍കുക. അതില്‍ ഒമ്പതു അംഗങ്ങളെ നിശ്ചയിക്കുക, ബി.സി.സി.ഐയുടെ സെക്രട്ടറിയും ട്രഷററും എക്സ് ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കുക.

 

ശിപാര്‍ശയും പ്രത്യാഘാതങ്ങളും

1. 70 കടന്നവര്‍ക്ക് ബി.സി.സി.ഐ, സംസ്ഥാന അസോസിയേഷനുകളില്‍ ഇടമില്ല
പ്രത്യാഘാതം: മുംബൈ ക്രിക്കറ്റ് തലവന്‍ ശരദ് പവാര്‍ (75 വയസ്സ്), തമിഴ്നാട് ക്രിക്കറ്റ് തലവന്‍ എന്‍. ശ്രീനിവാസ് (71), സൗരാഷ്ട്ര തലവന്‍ നിരഞ്ജന്‍ ഷാ (71), പഞ്ചാബിലെ എം.പി. പാണ്ഡെ, ഐ.എസ്. ബിന്ദ്ര എന്നിവര്‍ക്ക് തിരിച്ചടി. 

 2. ഒരു സംസ്ഥാനം ഒരു വോട്ട് 
-വിദര്‍ഭ, മുംബൈ, സൗരാഷ്ട്ര പോലുള്ള പ്രാദേശിക അസോസിയേഷനുകള്‍ക്ക് വോട്ടിങ് അവകാശം നഷ്ടമാവും. ഒരു സംസ്ഥാനത്തുനിന്ന് ഒരു അസോസിയേഷന്‍ മാത്രം. മറ്റുള്ളവ സംസ്ഥാന അസോസിയേഷന്‍ അംഗങ്ങളാവും. വിദര്‍ഭ പ്രസിഡന്‍റ് കൂടിയായ ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹറിന് വോട്ടിങ് അവകാശം നഷ്ടമാവും. 

 3. ഭാരവാഹിത്വം മൂന്നുവര്‍ഷ കാലാവധിയില്‍ മൂന്നുതവണ. ഇതിനിടയില്‍ ഓരോ കാലാവധി കഴിയുമ്പോഴും ഇടവേള
-നിലവിലെ സെക്രട്ടറി അനുരാഗ് താക്കൂറിന് ഈ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ല.

 4. രണ്ടുതവണ പ്രസിഡന്‍റായാല്‍ പിന്നീട് ബോര്‍ഡില്‍ ഒരു ഭാരവാഹിത്വവും പാടില്ല
-പ്രസിഡന്‍റ് ശശാങ്ക് മനോഹറിന്‍െറ നിലവിലെ കാലാവധികഴിയുന്നതോടെ ആറുവര്‍ഷം പൂര്‍ത്തിയാവും. അതോടെ അദ്ദേഹത്തിന്‍െറ ബി.സി.സി.ഐ ഇന്നിങ്സും കഴിയും. 

5. ബി.സി.സി.ഐയിലും സംസ്ഥാന അസോസിയേഷനിലും ഒരേസമയം പദവി വഹിക്കനാവില്ല.
-ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ (ഹിമാചല്‍ ക്രിക്കറ്റ് പ്രസിഡന്‍റ്), ജോ. സെക്രട്ടറി അമിതബ് ചൗധരി (ജാര്‍ഖണ്ഡ് ക്രിക്കറ്റ് പ്രസിഡന്‍റ്), ട്രഷറര്‍ അനിരുദ്ധ് ചൗധരി (ഹരിയാന ക്രിക്കറ്റ് സെക്രട്ടറി) എന്നിവര്‍ ഒരേസമയം ഒന്നിലേറെ പദവി വഹിക്കുന്നവര്‍.

6. ടെസ്റ്റ് കളിക്കാരായ മൂന്നുപേരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി
-നിലവിലെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ സെന്‍ട്രല്‍ സോണിനെ പ്രതിനിധാനംചെയ്യുന്ന ഗഗന്‍ ഖോ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ 25 ടെസ്റ്റ് കളിച്ച റെക്കോഡുമായി ഇരിപ്പുറപ്പിക്കും. വിക്രം രാത്തോഡ്, സാബാ കരീം, എം.എസ്.കെ. പ്രസാദ് എന്നിവരിലൊരാള്‍ പടിയിറങ്ങണം. 

7. ബെറ്റിങ്ങിന് നിയമസാധുത നല്‍കുക
- ബ്രിട്ടീഷ് ബെറ്റിങ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്കുള്ള വഴി തുറക്കും. പ്രീമിയര്‍ ലീഗ് ഫുട്ബാള്‍, ആഷസ്, ഫിഫ ലോകകപ്പ് പോലെ ഇന്ത്യയിലും ബെറ്റിങ് നിയമസാധുതയിലേക്ക്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.