ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏപ്രിൽ 29-ന് ശേഷം പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ സർക്കാർ ലാഭമുണ്ടാക്കിയെന്നും ഇപ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിനടുത്തെത്തിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ പെട്രോളിയം മന്ത്രാലയം തള്ളി. വില വർധിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്നും ഇത്തരം വാർത്തകൾ വഞ്ചനാപരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ മാസങ്ങളായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.