കീഴടങ്ങിയ മാവോവാദികൾ ഇനി മുതൽ ടൂറിസ്റ്റ് ഗൈഡുകൾ; ശ്രദ്ധേയമായി തെലങ്കാനയുടെ 'ഗിരി ദർശക്' പദ്ധതി

ഹൈദരാബാദ്: ആയുധം ഉപേക്ഷിച്ച് ജനകീയ പാതയിലേക്ക് മടങ്ങിയ മാവോവാദികൾക്ക് പുതിയ ജീവിതമാർഗവുമായി തെലങ്കാന സർക്കാർ. ഭദ്രാദ്രി കോത്തഗുഡം, മുലുഗു ജില്ലകളിൽ നിന്നുള്ള 20 മുൻ മാവോവാദികളെ ടൂറിസ്റ്റ് ഗൈഡുകളായി നിയമിച്ചു. 'ഗിരി ദർശക്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം മാവോവാദി സ്വാധീന മേഖലകളായിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലാകും ഇവരെ നിയോഗിക്കുക.

ടൂറിസം മേഖലയിലും പെരുമാറ്റച്ചട്ടങ്ങളിലും ഒരു മാസത്തെ പ്രത്യേക പരിശീലനം ലഭിച്ച 20 പേർക്കും നിയമന ഉത്തരവുകൾ കൈമാറി. പർണശാല, കിന്നേരസാനി വന്യജീവി സങ്കേതം, ലക്നവാരം തടാകം, കരേഗുട്ടലു കുന്നുകൾ, ആയിരംകാൽ ക്ഷേത്രം എന്നിവിടങ്ങളിലാകും ഇവർ വിനോദസഞ്ചാരികൾക്ക് വഴികാട്ടികളാവുക. പ്രതിമാസം 10,000 രൂപ ഓണറേറിയവും ഇവർക്കായി പ്രത്യേക യൂനിഫോമും സർക്കാർ അനുവദിച്ചിട്ടുണ്ട്.

മൽക്കാജ്ഗിരി പൊലീസ് കമീഷണറേറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മൽക്കാജ്ഗിരി പൊലീസ് കമീഷണർ ബി. സുമതിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര അതിർത്തി പങ്കിടുന്ന മറ്റ് നാല് ജില്ലകളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കീഴടങ്ങിയ മാവോവാദികളിൽ ഭൂരിഭാഗം പേർക്കും സാമ്പത്തിക സഹായവും ഇന്ദിരമ്മ വീടുകളും ലഭ്യമാക്കിയതായും കമീഷണർ വ്യക്തമാക്കി.

അസുഖബാധിതനായി കഴിയുന്ന മുൻ മുൻനിര മാവോവാദി നേതാവ് മുപ്പാല ലക്ഷ്മണ റാവു എന്ന ഗണപതിയോട് മുഖ്യധാരയിലേക്ക് മടങ്ങിവരാൻ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അഭ്യർഥിച്ചു. ഗണപതിയുടെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

തെലങ്കാനയുടെ വികസനക്കുതിപ്പായ 'ഫ്യൂചർ സിറ്റി'ക്കായി ഭൂമി വിട്ടുനൽകുന്ന കർഷകർ അർഹമായ നഷ്ടപരിഹാരം കൈപ്പറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോടതി നടപടികൾ താത്കാലിക ആശ്വാസം നൽകുമെങ്കിലും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്യൂചർ സിറ്റി വരുന്നതോടെ ഭൂമിവില ഇരട്ടിയായി വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ജൂൺ രണ്ടോടെ ഫ്യൂചർ സിറ്റിയുടെ സംയോജിത ഓഫീസുകൾ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Surrendered Maoists to become tourist guides from now on; Telangana's 'Giri Darshak' project is noteworthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.