കരിഷ്മ കപൂറിന്‍െറ പരാതിയില്‍ ഭര്‍ത്താവിനെതിരെ സ്ത്രീധനപീഡന കേസ്

മുംബൈ: ഡല്‍ഹിയിലെ വ്യവസായിയായ ഭര്‍ത്താവ് സഞ്ജയ് കപൂറിനും അദ്ദേഹത്തിന്‍െറ അമ്മ റാണി സുരീന്ദര്‍ കപൂറിനുമെതിരെ നടി കരിഷ്മ കപൂര്‍ നല്‍കിയ സ്ത്രീധനപീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. ഒരാഴ്ചമുമ്പാണ് ഖാര്‍ പൊലീസില്‍ കരിഷ്മ പരാതി നല്‍കിയത്. കരിഷ്മയില്‍നിന്ന് കഴിഞ്ഞദിവസം മൊഴിയെടുത്തശേഷമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

ഭര്‍ത്താവും അമ്മയും തന്നെ മാനസികമായി പീഡിപ്പെച്ചെന്നാണ് കരിഷ്മയുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് ഇരുവരും ബാന്ദ്ര കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹരജി തീര്‍പ്പാക്കാനിരിക്കെയാണ് ഭര്‍ത്താവിനെതിരെ കരിഷ്മ പീഡന ആരോപണം ഉന്നയിച്ചത്. തന്നെയല്ല; തന്‍െറ പണമാണ് കരിഷ്മക്ക് ആവശ്യമെന്നും ഭാര്യ എന്നനിലയില്‍ പരാജയമാണെന്നും സഞ്ജയ് കപൂര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. മക്കളിലൂടെ തന്‍െറ സമ്പത്തില്‍ അവകാശം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജയ് ആരോപിച്ചിരുന്നു. മക്കളായ സമൈറ, കിയാന്‍ എന്നിവരുടെ കസ്റ്റഡിക്കായും ഇരുവരും ഹരജി നല്‍കിയിട്ടുണ്ട്.

അഭിഷേക് ബച്ചനുമായുള്ള വിവാഹ നിശ്ചയത്തില്‍നിന്ന് പിന്മാറി ഒരു വര്‍ഷത്തിനുശേഷം 2003ലാണ് കരിഷ്മ സഞ്ജയ് കപൂറുമായി വിവാഹിതയാകുന്നത്. 2010ല്‍ മകന്‍ കിയാന്‍ പിറന്നതോടെ ഇരുവരും അകന്നു. കരിഷ്മ ഡല്‍ഹിവിട്ട് മുംബൈയിലത്തെി. 2014ല്‍ ഇരുവരും പരസ്പരധാരണയോടെ വിവാചമോചനത്തിന് ഹരജി നല്‍കി. അഞ്ചു മാസങ്ങള്‍ക്കുശേഷം ഇരുവരും അടുത്തെങ്കിലും ബന്ധത്തില്‍ വീണ്ടും വിള്ളലേറ്റു.

കുട്ടികളുടെ പേരിലുള്ള ട്രസ്റ്റിന്‍െറ പേരിലെ അഭിപ്രായഭിന്നതയെ തുടര്‍ന്നായിരുന്നു ഇത്. അതോടെ, മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ഹരജി നല്‍കി. സഞ്ജയ് ജീവിതച്ചെലവ് വഹിക്കുന്നില്ളെന്ന് ആരോപിച്ച് കരിഷ്മയും കോടതിയെ സമീപിച്ചു. കരിഷ്മ തന്നെ ആസൂത്രിതമായി പിഴിയുകയാണെന്ന് ആരോപിച്ച് സഞ്ജയ് കപൂര്‍ കഴിഞ്ഞ ജനുവരിയില്‍ വീണ്ടും വിവാഹമോചന ഹരജി നല്‍കി. ഈ ഹരജിയില്‍ അടുത്ത വ്യാഴാഴ്ചയാണ് വാദംകേള്‍ക്കല്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.